അടൂര്‍ ഗോപാലകൃഷ്ണനെ പോലെയുള്ളവര്‍ നാവ് വാടകയ്ക്ക് കൊടുക്കരുതെന്ന് പി കെ കൃഷ്ണദാസ്

കൊച്ചി : അടൂര്‍ ഗോപാലകൃഷ്ണനെ പോലെയുള്ളവര്‍ നാവ് വാടകയ്ക്ക് കൊടുക്കരുതെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയത് അടിസ്ഥാനരഹിതമായ ആരോപണമാണ്. ആരോപണം പിന്‍വലിക്കണം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അടൂരിനെതിരെ കേസെടുത്തതെന്നും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമല്ലെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ആശങ്കയറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ അന്‍പതോളം പ്രമുഖര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബിഹാറില്‍ അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ സമര്‍പ്പിച്ച പരാതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.

ചരിത്രകാരനായ രാമചന്ദ്ര ഗുഹ, സംവിധായകരായ മണിരത്‌നം, അടൂര്‍ ഗോപാല കൃഷ്ണന്‍, രേവതി, അപര്‍ണാ സെന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ വി.എസ് അച്യൂതാനന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. രാജ്യത്ത് നടക്കുന്നത് വിചിത്രമായ കാര്യങ്ങളാണെന്നായിരുന്നു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനോട് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്.

Top