സിപിഎം ഉള്ളിടത്തോളം സംഘപരിവാറിന്റെ ഒരു അജണ്ടയും കേരളത്തില്‍ നടപ്പില്ലെന്ന് ജയരാജന്‍

കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാരും സിപിഎമ്മും ഉള്ളിടത്തോളം കാലം സംഘപരിവാറിന്റെ ഒരു അജണ്ടയും കേരളത്തില്‍ നടപ്പാവില്ലെന്ന് സി.പി.എം നേതാവ് പി. ജയരാജന്‍. ആര്‍.എസ്.എസ് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ സി.പി.എമ്മിന് കരുത്തുണ്ടെന്നും, പള്ളികള്‍ രാഷ്ട്രീയ പ്രചാരവേലയ്ക്ക് ദുരുപയോഗം ചെയ്യാനുള്ള ലീഗ് ശ്രമമാണ് ഹിന്ദുത്വ തീവ്രവാദികള്‍ക്ക് അവസരമുണ്ടാക്കി കൊടുത്തതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം ബി.ജെ.പി തലശ്ശേരിയില്‍ നടത്തിയ പ്രകടനത്തില്‍ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികള്‍ ഉണ്ടാവില്ലെന്നും അത് തങ്ങള്‍ തകര്‍ക്കുമെന്നാണ് അവരുടെ ഭീഷണി. തലശ്ശേരിക്ക് ഒരു പ്രേത്യേക ചരിത്രമുണ്ടെന്ന് ബി.ജെ.പിക്കാര്‍ ഓര്‍ക്കണം. അത് ബി.ജെ.പി രൂപപ്പെടുന്നതിന് മുന്‍പുള്ളതാണ്.

ബി.ജെ.പിയുടെ ആത്മീയ ആചാര്യന്മാരായ ആര്‍.എസ്.എസ് നടത്തിയ 1971ലെ തലശ്ശേരി വര്‍ഗീയ കലാപത്തിന്റെ ഭാഗമായി മുസ്ലിം പള്ളികള്‍ക്ക് നേരെയും വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ചിലയിടത്ത് മുസ്ലിം വര്‍ഗീയ വാദികളും കടകള്‍ക്കും മറ്റും നേരെ തിരിച്ച് ആക്രമണം നടത്തി. അപ്പോഴാണ് സി.പി.എമ്മിന്റെ കരുത്ത് ആര്‍.എസ്.എസുകാര്‍ക്ക് ബോധ്യമായത്. മുസ്ലിം പള്ളികള്‍ വ്യാപകമായി തകര്‍ക്കാനുള്ള ആര്‍.എസ്.എസ് പദ്ധതിക്ക് തടയിടാന്‍ സി.പി.എം മുന്നോട്ടുവന്നു. ആത്മത്യാഗം ചെയ്തും മതസൗഹാര്‍ദ്ദം പുനസ്ഥാപിക്കാന്‍ പ്രവര്‍ത്തകര്‍ മുന്നോട്ട് വരണമെന്ന ആഹ്വാനം ഉള്‍ക്കൊണ്ടായിരുന്നു ആ പ്രവര്‍ത്തനം.

എല്‍.ഡി.എഫ് സര്‍ക്കാരും സി.പി.എമ്മും കേരളത്തിലുള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ല. അത് ബി.ജെ.പിക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണ്. പള്ളികള്‍ രാഷ്ട്രീയ പ്രചാരവേലയ്ക്ക് ദുരുപയോഗം ചെയ്യാനുള്ള ലീഗ് ശ്രമമാണ് ഹിന്ദുത്വ തീവ്രവാദികള്‍ക്ക് അവസരമുണ്ടാക്കി കൊടുത്തത്. കേരളത്തിലെമ്പാടുമുള്ള മതനിരപേക്ഷ വാദികള്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട സന്ദര്‍ഭമാണിത് -പി. ജയരാജന്‍ പറഞ്ഞു.

Top