നിലപാടില്‍ മാറ്റമില്ല, ശ്യാമളക്ക് വീഴ്ച പറ്റി, പി.ജയരാജന്‍ വീണ്ടും രംഗത്ത് . . .

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയ്ക്ക് വീഴ്ചപ്പറ്റിയെന്ന് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍. അനുമതി നല്‍കുന്നതില്‍ ഇടപെടാന്‍ ശ്യാമളയ്ക്ക് ഉത്തരവാദിത്തമുണ്ട്. ഈ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ശ്യാമളയ്ക്ക വീഴ്ച്ചപറ്റിയെന്നും അത് ഉള്‍ക്കൊള്ളണമെന്നും ജയരാജന്‍ പറഞ്ഞു. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജയരാജന്റെ പരാമര്‍ശം.

സാജന്‍ പാറയില്‍ എന്ന പ്രവാസി വ്യവസായി 15 കോടിയോളം മുടക്കി ബക്കളത്ത് ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. അതിനു കെട്ടിടനിര്‍മ്മാണച്ചട്ടത്തിന്റെ ലംഘനം ഉണ്ട് എന്നു കണ്ടുകൊണ്ട് നഗരസഭാ അധികൃതര്‍ നോട്ടീസ് നല്‍കി. പിന്നീട് അതു പൊളിച്ചുനീക്കാനുള്ള നോട്ടീസും കൊടുത്തു. ആ ഘട്ടത്തില്‍ അവര്‍ മന്ത്രിക്കു പരാതി കൊടുത്തു. തദ്ദേശഭരണവകുപ്പിന്റെ കോഴിക്കോട് സൂപ്രണ്ടിങ്ങ് എഞ്ചിനീയറോട് അതു സംബന്ധിച്ച് അന്വേഷിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. അതു ഫലം ചെയ്തില്ല എന്നു വന്നപ്പോഴാണ് സിപിഎം ജില്ലാ സെക്രട്ടറി എന്ന നിലയ്ക്ക് എന്നെ കാണാന്‍ വന്നതെന്നും ജയരാജന്‍ പറയുന്നു.

ഞാന്‍ ഒരു ജനപ്രതിനിധിയല്ല. പക്ഷേ, സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയാണ്. ആ നിലയ്ക്ക് എന്തുകൊണ്ടാണ് അനുമതി കൊടുക്കാത്തത് എന്ന കാര്യം അന്വേഷിച്ചു. പൊളിച്ചുനീക്കാന്‍ നോട്ടീസ് കൊടുത്തത് എന്തുകൊണ്ടാണെന്നും ഞാന്‍ അന്വേഷിച്ചു. അതന്വേഷിച്ചപ്പോള്‍ കെട്ടിടനിര്‍മ്മാണച്ചട്ടത്തിന്റെ ലംഘനമുണ്ടായി എന്നായിരുന്നു മറുപടി. സ്വാഭാവികമായും അതു ക്രമവല്‍ക്കരിക്കാനുള്ള നിര്‍ദ്ദേശമാണ് ഞാന്‍ നഗരസഭയ്ക്കു മുന്‍പാകെ വെച്ചത്. ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ട് പ്രകാരം ന്യൂനതകള്‍ പരിഹരിച്ച് പാര്‍ത്ഥാസ് ബില്‍ഡേഴ്‌സ് വീണ്ടും നഗരസഭയ്ക്ക് ഏപ്രില്‍ മാസം അപേക്ഷ കൊടുത്തു. അതിനുശേഷവും കാലതാമസം വന്നു എന്നതാണ് സാജനെ വല്ലാതെ വിഷമിപ്പിച്ചതും ഇത്തരത്തില്‍ ദാരുണമായ അന്ത്യം അദ്ദേഹത്തിന് ഉണ്ടായതും. അതില്‍ അങ്ങേയറ്റം ദു:ഖമുണ്ടെന്നും ജയരാജന്‍ വ്യക്താമക്കി.

ഒരു നിക്ഷേപകനെ ദ്രോഹിക്കുന്ന നിലപാട് അവിടുത്തെ സെക്രട്ടറി, എന്‍ജിനീയര്‍, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ സ്വീകരിച്ചതിനാലാണ് സര്‍ക്കാര്‍ അവര്‍ക്കെതിരെ നടപടിയെടുത്തത്. കെട്ടിട നിര്‍മ്മാണച്ചട്ടം അനുസരിച്ച് അനുമതി കൊടുക്കേണ്ടതും ഉദ്യോഗസ്ഥന്മാരാണ്. എന്നാല്‍, സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമളടീച്ചറാണ് നഗരസഭാ അധ്യക്ഷ. അവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആന്തൂര്‍ പ്രശ്‌നത്തില്‍ പി.കെ ശ്യാമളക്ക് വീഴ്ച പറ്റിയെന്ന ജയരാജന്റെ നിലപാടിനെ സി.പി.എം സംസ്ഥാന കമ്മിറ്റി തള്ളിയിരുന്നു. ശ്യാമളയെ വേദിയിലിരുത്തി വിമര്‍ശിച്ച ജയരാജന്റെ നടപടിയും പാര്‍ട്ടിയില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് ആവര്‍ത്തിച്ച് ജയരാജന്‍ രംഗത്തെത്തിയത്.

Top