തനിക്ക് കേസില്‍ നീതി ലഭിച്ചില്ല, വിധിക്കെതിരെ സംസ്ഥാനം അപ്പീല്‍ പോകണം: പി ജയരാജന്‍

കണ്ണൂര്‍: തന്നെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വിധി പുറപ്പെടുവിച്ച ഹൈക്കോടതി ബെഞ്ചിനെതിരെ പി ജയരാജന്‍. കോടതി നടപടി ക്രമങ്ങളില്‍ ആക്ഷേപം ഉണ്ടെന്നും ഈ ബെഞ്ച് കേസ് പരിഗണിക്കരുത് എന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. തനിക്ക് കേസില്‍ നീതി ലഭിച്ചില്ലെന്നും വിധിക്കെതിരെ സംസ്ഥാനം അപ്പീല്‍ പോകണമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം സമാധാന അന്തരീക്ഷത്തിന് ഭംഗം വരുത്തുന്ന ഒരു പ്രതികരണവും ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടു.

കേസില്‍ ഒരാളൊഴികെ ബാക്കി എല്ലാ പ്രതികളേയും വെറുതെ വിട്ടുകൊണ്ടാണ് ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിച്ചത്. കടിച്ചേരി അജി (1), ചിരുക്കണ്ടോത്ത് പ്രശാന്ത് (2), മനോജ് (3) , പാര ശശി (4),എളംതോട്ടത്തില്‍ മനോജ് (5), കുനിയില്‍ സനൂബ് (6) , ജയപ്രകാശന്‍(7), കൊവ്വേരി പ്രമോദ്(8) , തൈക്കണ്ടി മോഹനന്‍ (9) എന്നിവരുടെ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. രണ്ടാം പ്രതി പ്രശാന്ത് കുറ്റക്കാരനെന്ന് വിധിച്ച ഹൈക്കോടതി, ഇയാളെ വിചാരണക്കോടതി ശിക്ഷിച്ച ചില കുറ്റങ്ങളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ബാക്കി എട്ടു പ്രതികളെയും വെറുതെ വിട്ടു.

വധശ്രമത്തിനടക്കം പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് വിമര്‍ശിച്ചാണ് കോടതി വിധി. 1999 ഓഗസ്റ്റ് 25ന് തിരുവോണ ദിവസത്തിലാണ് സിപിഎം നേതാവായ പി ജയരാജനെ അദ്ദേഹത്തിന്റെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വിചാരണ കോടതി കേസില്‍ ആറ് പേരെ ശിക്ഷിച്ചിരുന്നു. പ്രതികളും സര്‍ക്കാരും നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി വിധി പറഞ്ഞത്. ആര്‍ എസ് എസ് ജില്ലാ കാര്യവാഹക് ഉള്‍പ്പെടെയുളളവരായിരുന്നു കേസിലെ പ്രതികള്‍.

Top