ന്യൂഡല്‍ഹി: വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ ഇന്നലെ അര്‍ദ്ധ രാത്രിയിലാണ് ലോക്സഭയില്‍ പൗരത്വഭേദഗതി ബില്‍ പാസാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്‍ 80നെതിരേ 311 വോട്ടുകള്‍ക്കാണ് സഭ പാസാക്കിയത്.
ഇപ്പോള്‍ പൗരത്വ ഭേദഗതി ബില്ല് വിഷയത്തില്‍ ബി.ജെ.പിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ ബി.ജെപി ചവിട്ടി മെതിക്കുകയാണ്. ഒരു പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കിയതിന് നല്‍കേണ്ടിവന്ന വിലയാണ് പൗരത്വ ഭേദഗതി പോലുള്ള ജനവിരുദ്ധ നിയമങ്ങളെന്നും ചിദംബരം ആരോപിച്ചു.
ബില്ല് പാസാക്കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്കെതിരാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. മാത്രമല്ല മതം അടിസ്ഥാനമാക്കി രാജ്യത്തെ വിഭജിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം മുസ്ലീം വിവേചനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധമാണ് ഉയരുന്നത്. അസമില്‍ 12 മണിക്കൂര്‍ ബന്ദും നിരവധി അക്രമ സംഭവങ്ങളും നടക്കുകയാണ്.
ബുധനാഴ്ച ബില്ല് രാജ്യസഭയിലെത്തും. നിലവിലെ സ്ഥിതിയനുസരിച്ച് ചെറു പാര്‍ട്ടികളുടെ പിന്തുണയോടെ രാജ്യസഭയിലും ബില്ല് പാസാക്കാന്‍ എന്‍ഡിഎ സര്‍ക്കാരിന് സാധിക്കുമെന്നാണ് സൂചന.