ചിദംബരത്തിന് രക്ഷയില്ല; ജാമ്യം തള്ളി ഡല്‍ഹി പ്രത്യേക കോടതി

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി. ചിദംബരത്തിന്റെ ജാമ്യ ഹര്‍ജി തള്ളി ഡല്‍ഹി പ്രത്യേക കോടതി. ചിദംബരത്തിന്റെ ജുഡിഷ്യല്‍ കസ്റ്റഡി ഡിസംബര്‍ 11 വരെയാണ് നീട്ടിയത്. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ 14 ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം അംഗീകരിച്ചാണ് ഡല്‍ഹി പ്രത്യേക കോടതിയുടെ തീരുമാനം.

സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസുകളിലായി 99 ദിവസമായി തിഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരത്തെ രാവിലെ ജയിലിലെത്തി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കണ്ടിരുന്നു.ചിദംബരത്തിന് എല്ലാ പിന്തുണയും ഇരുനേതാക്കളും ഉറപ്പുനല്‍കി.

ചിദംബരം നല്‍കിയ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കല്‍ ഇന്ന് തുടങ്ങി. വ്യക്തമായ ഒരു തെളിവും ഇല്ലാതെയാണ് 99 ദിവസമായി തടവില്‍ വെച്ചിരിക്കുന്നതെന്ന് ചിദംബരത്തിന് വേണ്ടി കപില്‍ സിബല്‍ വാദിച്ചു. കണക്കില്‍പ്പെടാത്ത സ്വത്തോ, ബാങ്ക് അക്കൗണ്ടോ, ഇടപാടുകളോ ഇല്ല. കാര്‍ത്തിയുടെ പിതാവ് എന്നതുകൊണ്ടുമാത്രമാണ് ഈ കേസില്‍ ചിദംബരം പ്രതിയായതെന്നും കപില്‍ സിബല്‍ വാദിച്ചു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം നാളെ കോടതി കേള്‍ക്കും. സിബിഐ രജിസ്റ്റര്‍ ചെയ്ത ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ചിദംബരത്തിന് നേരത്തെ സുപ്രീം കോടതി ജാമ്യം നല്‍കിയിരുന്നു.

ഓഗസ്റ്റ് 21ന് ആണ് അഴിമതിക്കേസില്‍ പി. ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സെപ്റ്റംബര്‍ 5ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലേക്ക് മാറ്റി. ഐഎന്‍എക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐഎന്‍എക്സ് മീഡിയ.

Top