ജാമ്യം നല്‍കാതെ എന്നന്നേക്കുമായി ജയിലില്‍ തള്ളാനുള്ള ഗുഢശ്രമമാണ് നടക്കുന്നതെന്ന് ചിദംബരം

ന്യൂഡല്‍ഹി : കസ്റ്റഡിയിലായി നൂറ് ദിവസമായിട്ടും ജാമ്യം നല്‍കാതെ തന്നെ എന്നന്നേക്കുമായി ജയിലില്‍ തള്ളാനുള്ള ഗുഢശ്രമമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം. സുപ്രീംകോടതിയിലാണ് ചിദംബരം ഇക്കാര്യം അറിയിച്ചത്.

ജാമ്യാപേക്ഷയിലെ വാദത്തിനിടെ ചിദംബരത്തിന്റെ അഭിഭാഷകന്‍ കബില്‍ സിബലാണ് ജസ്റ്റിസ്മാരായ ആര്‍. ഭാനുമതി, എ.എസ്. ബൊപ്പണ്ണ, ഹൃഷികേശ് റോസ് എന്നിവരുടെ ബെഞ്ചിനെ ഇക്കാര്യം വ്യക്തമാക്കിയത്.

വ്യക്തമായ ഒരു തെളിവും ഇല്ലാതെയാണ് 99 ദിവസമായി തടവില്‍ വെച്ചിരിക്കുന്നതെന്ന് കബില്‍ സിബല്‍ വാദിച്ചു. കണക്കില്‍പ്പെടാത്ത സ്വത്തോ, ബാങ്ക് അക്കൗണ്ടോ, ഇടപാടുകളോ ഇല്ല. കാര്‍ത്തിയുടെ പിതാവ് എന്നതുകൊണ്ടുമാത്രമാണ് ഈ കേസില്‍ ചിദംബരം പ്രതിയായതെന്നും കബില്‍ സിബല്‍ വാദിച്ചു.

ഐഎന്‍എക്സ് മീഡിയ കേസില്‍ ചിദംബരത്തിന്റെ ജാമ്യ ഹര്‍ജി ഇന്ന് ഡല്‍ഹി പ്രത്യേക കോടതി തള്ളിയിരുന്നു. ചിദംബരത്തിന്റെ ജുഡിഷ്യല്‍ കസ്റ്റഡി ഡിസംബര്‍ 11 വരെയാണ് നീട്ടിയത്. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ 14 ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം അംഗീകരിച്ചാണ് ഡല്‍ഹി പ്രത്യേക കോടതിയുടെ തീരുമാനം.

ഓഗസ്റ്റ് 21ന് ആണ് അഴിമതിക്കേസില്‍ പി. ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സെപ്റ്റംബര്‍ 5ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലേക്ക് മാറ്റി. ഐഎന്‍എക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐഎന്‍എക്സ് മീഡിയ.

Top