‘രാജ്യത്തിന് ഒരു ബാബ മോദിയെ ആവശ്യമില്ല’; ലോക്‌സഭയില്‍ അസദുദ്ദീന്‍ ഒവൈസി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസിയുടെ ലോക്‌സഭയിലെ നന്ദിപ്രമേയ പ്രസംഗം. ‘ഈ സര്‍ക്കാര്‍ ഒരു പ്രത്യേക സമുദായത്തിന്റെയോ മതത്തിന്റെയോ മുഴുവന്‍ രാജ്യത്തിന്റെയോ, ആരുടെ സര്‍ക്കാരാണ്? രാജ്യത്തിന് ഒരു ബാബ മോദിയെ ആവശ്യമില്ലെന്ന്’. ഒവൈസി പറഞ്ഞു.സഭയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെയും പ്രാണപ്രതിഷ്ഠാ കര്‍മ്മത്തിന്റെയും വിഷയം ഉന്നയിച്ചാണ് ഒവൈസിയുടെ പരാമര്‍ശം. ഇന്ത്യയിലെ സര്‍ക്കാരിന് ഒരു മതമുണ്ടോ എന്നും ഒവൈസി ചോദിച്ചു.

‘ഈ രാജ്യത്തിന് ഒരു മതമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഒരു മതത്തിന് മേലുള്ള മറ്റൊരു മതത്തിന്റെ കടന്നു കയറ്റമായില്ലേ ജനുവരി 22. രാജ്യത്തെ 17 കോടി മുസ്ലിങ്ങള്‍ക്ക് ഇതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നത്. ഞാന്‍ ബാബറിന്റെയോ ജിന്നയുടെയോ ഔറംഗസേബിന്റെയോ വക്താവാണോ?…ഞാന്‍ ഭഗവാന്‍ രാമനെ ബഹുമാനിക്കുന്നു, പക്ഷേ ഹേ റാമെന്ന് അവസാനമായി ഉച്ചരിച്ച മനുഷ്യനെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയെ വെറുക്കുന്നുവെന്നും’ ഒവൈസി പറഞ്ഞു.

‘അയോധ്യയിലെ ബാബറി മസ്ജിദ് വലതുപക്ഷ സംഘടനകള്‍ തകര്‍ത്ത ദിവസം,1992 ഡിസംബര്‍ 6 ന് ശേഷം രാജ്യത്ത് ഒരു കലാപം ഉണ്ടായി. യുവാക്കളെ ജയിലിലടച്ചു, പ്രായമായപ്പോള്‍ അവര്‍ പുറത്തിറങ്ങി. ബാബറി മസ്ജിദ് സിന്ദാബാദ്…ബാബറി മസ്ജിദ് എന്നും എപ്പോഴും ഇവിടെ നിലനില്‍ക്കും’ എന്ന് പറഞ്ഞാണ് ഒവൈസി പ്രസംഗം അവസാനിപ്പിച്ചത്.

Top