ഒവൈസിയുടെ ബംഗാള്‍ പാര്‍ട്ടി കണ്‍വീനറും അനുയായികളും തൃണമൂലില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) കണ്‍വീനര്‍ അന്‍വര്‍ പാഷയും അനുയായികളും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി ബിജെപിയെ സഹായിക്കാന്‍ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് അന്‍വര്‍ പാഷ തൃണമൂലില്‍ ചേര്‍ന്നത്.

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്താനായതിന് പിന്നാലെ എ.ഐ.എം.ഐ.എം ബംഗാള്‍ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ ബി ടീമാണ് എ.ഐ.എം.ഐ.എം എന്നായിരുന്നു തൃണമൂല്‍ ഇതിനോട് പ്രതികരിച്ചിരുന്നത്. നേരത്തെ ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയും ഒവൈസിയുടെ പാര്‍ട്ടി ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിക്ക് സഹായമൊരുക്കിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.

തൃണമൂലില്‍ ചേര്‍ന്നതിന് പിന്നാലെ സിഎഎ, എന്‍ആര്‍സി വിഷയങ്ങളില്‍ മമത നടത്തിയ പോരാട്ടത്തെ അന്‍വര്‍ പാഷ പ്രകീര്‍ത്തിച്ചു. പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ വലിച്ചുകീറിയതിലൂടെ ഒന്നും നേടാനാവില്ലെന്നും മമത ബാനര്‍ജി ചെയ്തതു പോലെ തെരുവിലിറങ്ങേണ്ടതുണ്ടെന്നും പാഷ പറഞ്ഞു.

അതേ സമയം അന്‍വര്‍ പാഷയുടെ പുറത്തുപോകല്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്ന് എഐഎംഐഎം വാക്താവ് സയിദ് അസിം വഖാര്‍ പറഞ്ഞു. അദ്ദേഹം പാര്‍ട്ടിയിലെ ചെറിയൊരു മുഖമാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന പാഷയെ പുറത്താക്കാനിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Top