ജാമിയ സംഭവം; ‘വസ്ത്രം കൊണ്ട് തിരിച്ചറിയൂ’ മോദീജീ.. വെല്ലുവിളിച്ച് ഒവൈസി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദിയെ വെല്ലുവിളിച്ച് എഐഎംഐഎം മേധാവി അസദുദീന്‍ ഒവൈസി. ജാമിയ മിലിയ സര്‍വ്വകാലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ലോങ് മാര്‍ച്ച് നടത്തിയപ്പോള്‍ അക്രമി വെടിയുതിര്‍ത്ത സംഭവത്തെ ആസ്പദമാക്കിയാണ് ഒവൈസിയുടെ പ്രതികരണം.

‘വസ്ത്രം കൊണ്ട് തിരിച്ചറിയൂ’ എന്നാണ് ട്വീറ്റിലൂടെ മോദിയോട് ഒവൈസി ആവശ്യപ്പെട്ടിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു. ഈ പ്രസ്ഥാവനയാണ് ഒവൈസി ഇപ്പോള്‍ തിരിച്ചടിച്ചിരിക്കുന്നത്.

ബിജെപി മന്ത്രി അനുരാഗ് താക്കൂറും ഈ വെടിവയ്പിന് ഉത്തരവാദിയാണെന്നും ഒവൈസി പറഞ്ഞു. ”പോലീസുകാര്‍ നോക്കിനില്‍ക്കെ ഒരു തീവ്രവാദി, വിദ്യാര്‍ത്ഥികളെ വെടിവെക്കുന്നതിലേക്ക് വരെ നയിക്കാന്‍ തക്ക വിധത്തില്‍, ഇത്രയധികം വിദ്വേഷം ഈ രാജ്യത്തു പ്രചരിപ്പിച്ച, അനുരാഗ് താക്കൂറിനും എല്ലാ 9 മണി ദേശീയവാദികള്‍ക്കും നന്ദി. പ്രധാനമന്ത്രി, വസ്ത്രം കൊണ്ട് ഇയാളെ തിരിച്ചറിയൂ.’ ഒവൈസി ട്വീറ്റില്‍ കുറിച്ചിരിക്കുന്നു.

”കഴിഞ്ഞ മാസം ജാമിയയില്‍ നിങ്ങള്‍ പ്രകടിപ്പിച്ച ധൈര്യം എവിടെപ്പോയി? എന്ത് സംഭവിച്ചു? നിസ്സഹായരായിരിക്കുന്നവര്‍ക്ക് സമ്മാനമുണ്ടെങ്കില്‍ അത് എപ്പോഴും നിങ്ങള്‍ക്ക് തന്നെയായിരിക്കും. എങ്ങനെയാണ് വെടിവെയ്പുണ്ടായതെന്ന് വിശദീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? നിങ്ങളുടെ നിയമങ്ങള്‍ മനുഷ്യത്വത്തില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുന്നുണ്ടോ?” ഡല്‍ഹി പൊലീസിനെതിരെയും ഒവൈസി ട്വിറ്ററില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് വിവാദ പരാമര്‍ശത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് 72 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയ കാര്യവും ഒവൈസി ചൂണ്ടിക്കാട്ടി.

Top