ഗസ്സ സിറ്റി: ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ തകര്‍ന്ന ഗസ്സയിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ ആയിരത്തിലേറെ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി ഗസ്സ ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. മാനുഷികവും പാരിസ്ഥിതികവുമായ ദുരന്തത്തിലേക്കാണ് ഇത് നയിക്കുകയെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് ഇയാദ് അല്‍-ബോസം പറഞ്ഞു.
തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍പ്പെട്ട് 24 മണിക്കൂറിന് ശേഷവും നിരവധി പേരെ രക്ഷിച്ചിട്ടുണ്ട്. ആയിരത്തിലേറെ മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലാണ്. ഇത് അഴുകിത്തുടങ്ങുന്നത് മാനുഷികവും പാരിസ്ഥിതികവുമായ ദുരന്തത്തിനിടയാക്കും -അദ്ദേഹം വ്യക്തമാക്കി.
ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന ആക്രമണത്തില്‍ 2750 പേരാണ് തിങ്കളാഴ്ചയോടെ കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 9700 ആയി. ഗസ്സയുടെ തെക്കന്‍ മേഖലയിലേക്ക് ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ സൈന്യം വടക്കന്‍ ഗസ്സക്കാര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍, ഖാന്‍ യൂനിസ് നഗരം ഉള്‍പ്പെടുന്ന തെക്കന്‍ ഗസ്സയിലും ഇസ്രായേല്‍ വ്യോമാക്രമണം നടത്തുകയാണ്.
23 ലക്ഷമാണ് ഗസ്സയിലെ ജനസംഖ്യ. ഇതില്‍ 47 ശതമാനവും കുട്ടികളാണ്. 17 ലക്ഷം പേര്‍ കഴിയുന്നത് അഭയാര്‍ഥി കാമ്പുകളിലാണ്. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 64,283 പാര്‍പ്പിട കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് ഗസ്സ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ 5540 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ത്തു. 18 ആരാധനാലയങ്ങള്‍ തകര്‍ന്നതില്‍ 11 എണ്ണം പൂര്‍ണമായും തകര്‍ന്നു. 19 ആരോഗ്യ കേന്ദ്രങ്ങളും 20 ആംബുലന്‍സുകളും 11 ജലശുദ്ധീകരണ കേന്ദ്രങ്ങളും ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ത്തു.