കോവിഡിന്റെ രണ്ടാം തരംഗമോ ? ബെയ്ജിങ്ങില്‍ 1200 വിമാനങ്ങള്‍ റദ്ദാക്കി

ബെയ്ജിങ്: പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങില്‍ 1200 വിമാനങ്ങള്‍ റദ്ദാക്കി.
ബെയ്ജിങ്ങിലെ പ്രധാന വിമാനത്താവളത്തില്‍നിന്നുള്ള 1200 വിമാനസര്‍വീസുകളാണ് ബുധനാഴ്ച റദ്ദാക്കിയത്. ബെയ്ജിങ്ങില്‍നിന്നുള്ള വിമാനസര്‍വീസുകളുടെ 70 ശതമാനത്തോളം വരും ഇത്.

കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. നഗരത്തില്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 31 പുതിയ കോവിഡ് കേസുകളാണ്. ഇതോടെ ആകെ കേസുകളുടെ എണ്ണം 137 ആയി ഉയര്‍ന്നു. ഇത് കോവിഡിന്റെ രണ്ടാം തരംഗമാണെന്ന ആശങ്കയും ഉയരുന്നുണ്ട്.

ബെയ്ജിങ്ങില്‍ ഭക്ഷണ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് വീണ്ടും വൈറസ് വ്യാപനം നടന്നിട്ടുള്ളതെന്നാണ് സൂചന. സിനഫാദിയിലെ ഈ മാര്‍ക്കറ്റുമായി ആയിരക്കണക്കിന് ആളുകള്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇവരെയെല്ലാം പരിശോധനയ്ക്കു വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.ആളുകളോട് വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന 30 ജനവാസ കേന്ദ്രങ്ങള്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലാണ്.

വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ അടയ്ക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.

മീഡിയം, ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ടവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്ലാത്തവര്‍ക്കു ബെയ്ജിങ് വിടുന്നതിനു മുന്‍പ് ന്യൂക്ലിക് ആസിഡ് ടെസ്റ്റ് പരിശോധന നിര്‍ബന്ധമാക്കി. ബെയ്ജിങ്ങില്‍നിന്നുള്ള യാത്രക്കാരെ ചൈനയുടെ മറ്റു പ്രവിശ്യകളില്‍ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ട്. അങ്ങനെയുള്ളവരെ ക്വാറന്റീനില്‍ പാര്‍പ്പിക്കുകയണ് അധികൃതര്‍.നഗരത്തിലെ 11 മാര്‍ക്കറ്റുകള്‍ അടച്ചു. ഭക്ഷണ വില്‍പന ശാലകള്‍ അണുവിമുക്തമാക്കിക്കൊണ്ടിരിക്കുകയാണ്.

Top