24 മണിക്കൂറിനിടെ 1,400ലധികം കോവിഡ് കേസുകള്‍; മരണം 681 ആയി; ആശങ്ക !

ന്യൂഡല്‍ഹി: ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 1,400ലധികം കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ കോവിഡ്-19 രോഗബാധിതരുടെ എണ്ണം 21,000 കടന്നു. വ്യാഴാഴ്ച രാവിലെ വരെയുളള കണക്കനുസരിച്ച് 21,393 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

41 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധയെതുടര്‍ന്ന് ജീവഹാനി സംഭവിച്ചവരുടെ എണ്ണം 681 ആയി ഉയര്‍ന്നു.

16,454 പേരാണ് നിലവില്‍ കോവിഡ് പോസിറ്റീവ് ആയിട്ടുള്ളത്. 4,257 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ആകെ രോഗികളില്‍ 77 പേര്‍ വിദേശികളാണ്. ഇവര്‍ക്ക് ഇന്ത്യയില്‍ വെച്ചാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 5,600 ലധികം പേര്‍ക്ക് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ 269 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഗുജറാത്തിലാണ്. ഗുജറാത്തില്‍ 2,407 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 108 പേരാണ് ഇവിടെ മരിച്ചത്.

ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 2,248 ആയി ഉയര്‍ന്നു. 48 പേരാണ് ഡല്‍ഹിയില്‍ ഇതുവരെ മരിച്ചത്.മധ്യപ്രദേശില്‍ 80പേരും രാജസ്ഥാനില്‍ 27പേരും, ആന്ധ്രപ്രദേശില്‍ 24പേരും , തെലങ്കാനയില്‍ 23പേരുമാണ് മരിച്ചത്.
,

Top