കേന്ദ്ര അര്‍ദ്ധസൈനിക കാന്റീനുകളില്‍ ജൂണ്‍ ഒന്ന് മുതല്‍ സ്വദേശി ഉല്പ്പന്നങ്ങള്‍ മാത്രം

ന്യൂഡല്‍ഹി: കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ കാന്റീനുകളില്‍ നിന്ന് ഇറക്കുമതി ചെയ്ത ആയിരത്തിലധികം ഉല്പ്പന്നങ്ങള്‍ നീക്കം ചെയ്ത് ആഭ്യന്തര മന്ത്രാലയം. നേരത്തെ ലഭ്യമായിരുന്ന മൈക്രോവേവ് ഓവനുകള്‍, പാദരക്ഷകള്‍ എന്നിവയുള്‍പ്പെടെയാണ് നീക്കം ചെയ്തത്. കേന്ദ്ര സായുധ പൊലീസ് സേനയുടെ എല്ലാ കാന്റീനുകളിലും ജൂണ്‍ ഒന്ന് മുതല്‍ തദ്ദേശീയ ഉല്പ്പന്നങ്ങള്‍ മാത്രമായിരിക്കും വില്‍ക്കുകയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി, സിഐഎസ്എഫ്, എസ്എസ്ബി, എന്എസ്ജി, അസം റൈഫിള്‍സ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന പത്ത് ലക്ഷത്തോളം പേരുടെ 50 ലക്ഷം കുടുംബാംഗങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കള്‍. ആഭ്യന്തര മന്ത്രാലയം എടുത്ത തീരുമാനത്തിന് അനുസൃതമായി, സ്വദേശി ഉത്പന്നങ്ങള്‍ മാത്രമേ ജൂണ്‍ ഒന്ന് മുതല്‍ സായുധ പൊലീസ് സേന കാന്റീനുകള്‍ വഴി വില്‍ക്കുകയുള്ളൂയെന്ന് അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്ക് അയച്ച കത്തില്‍ കെപികെബി പറഞ്ഞു. ഇതിന്റെ ഭാഗമായി എല്ലാ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ നിന്നും ഉല്പ്പന്ന തിരിച്ചുള്ള വിവരങ്ങള്‍ തേടിയെന്നും അവര്‍ കത്തില്‍ പറഞ്ഞു.

കമ്പനികള്‍ സമര്‍പ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാ ഉല്പ്പന്നങ്ങളെയും മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചു. കാറ്റഗറി 1-ല്‍ ഇന്ത്യയില്‍ പൂര്‍ണ്ണമായും നിര്‍മ്മിച്ച ഉല്പ്പന്നങ്ങളാണുള്ളത്. കാറ്റഗറി 2-ല്‍ അസംസ്‌കൃത വസ്തുക്കള് ഇറക്കുമതി ചെയ്തതും എന്നാല് ഇന്ത്യയില്‍ ഉല്പാദിപ്പിച്ചതോ കൂട്ടിച്ചേര്‍ത്തതോ ആയ ഉല്പ്പന്നങ്ങളാണുള്ളത്. കാറ്റഗറി 3-ല്‍ പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത ഉല്പ്പന്നങ്ങളും. കാറ്റഗറി 1, കാറ്റഗറി 2 എന്നിവയ്ക്ക് കീഴിലുള്ള ഉല്പ്പന്നങ്ങള്‍ മാത്രമേ വില്പനയ്ക്ക് അനുവദിക്കൂ. കാറ്റഗറി 3-ന് കീഴിലുള്ള ഉല്പ്പന്നങ്ങള്‍ മുതല്‍ ഡി- ലിസ്റ്റ് ചെയ്യപ്പെടും.

Top