ഓവല്‍ ക്ലാസിക്; ദ്രാവിഡിന്റെ റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് ശര്‍മ്മ

ഓവല്‍: ഇംഗ്ലണ്ടില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മ്മയ്ക്ക്. ഇന്ത്യയുടെ മുന്‍ താരവും എന്‍സിഎ മുഖ്യ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡാണ് രോഹിത് പഴങ്കഥയാക്കിയത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയതോടെയാണ് രോഹിതിന്റെ റെക്കോര്‍ഡ് നേട്ടം.

ദ്രാവിഡിന് 8 സെഞ്ചുറികളാണ് ഇംഗ്ലണ്ടിലുള്ളത്. ഇംഗ്ലണ്ടിനെതിരെ ഇന്നലെ രോഹിത് നേടിയത് 9ആം സെഞ്ചുറി ആയിരുന്നു. 9 സെഞ്ചുറികളില്‍ എട്ടും 2018നു ശേഷമാണ് രോഹിത് സ്‌കോര്‍ ചെയ്തത്. വിദേശ ടെസ്റ്റുകളില്‍ രോഹിതിന്റെ ആദ്യ സെഞ്ചുറി കൂടിയാണ് ഇത്.

204 പന്തുകളില്‍ നിന്നാണ് രോഹിത് ഇന്നലെ സെഞ്ചുറി തികച്ചത്. 256 പന്തുകളില്‍ 127 റണ്‍സെടുത്ത താരത്തെ ഒടുവില്‍ ഒലി റോബിന്‍സണ്‍ പുറത്താക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം 153 റണ്‍സിന്റെ കൂട്ടുകെട്ടിലും രോഹിത് പങ്കാളിയായി.

മൂന്നാം ദിനം അവസാനിച്ചപ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെന്ന നിലയിലാണ്. 171 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. നായകന്‍ വിരാട് കോലി (22), രവീന്ദ്ര ജഡേജ (9) എന്നിവരാണ് ക്രീസില്‍. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 33 റണ്‍സ് ഇതുവരെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

 

Top