ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ജനവിധി തേടുന്നത് നാല് അഖിലേഷ് യാദവുമാര്‍. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കര്‍ഹാലില്‍ നിന്നാണ് മത്സരിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിയുടെ തന്നെ മുബാറക്പൂരില്‍നിന്നുള്ള സ്ഥാനാര്‍ഥിയുടെ പേരും അഖിലേഷ് യാദവ് എന്നാണ്.
സമാജ്‌വാദി പാര്‍ട്ടിക്ക് പുറമെ കോണ്‍ഗ്രസിനുമുണ്ട് സ്വന്തമായൊരു അഖിലേഷ് യാദവ്. കോണ്‍ഗ്രസിന്റെ അഖിലേഷ് ജനവിധി തേടുന്നത് ബിക്കാപുരില്‍നിന്നാണ്. നാലാമത്തെ അഖിലേഷ് യാദവ് സ്വതന്ത്രനാണ്. ഗുന്നോറില്‍നിന്നാണ് ഇദ്ദേഹം മത്സരിക്കുന്നത്.
മണ്ഡലത്തില്‍നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്ന് മുബാറക്പൂരില്‍നിന്ന് മത്സരിക്കുന്ന എസ്.പി സ്ഥാനാര്‍ഥി അഖിലേഷ് പറഞ്ഞു. ആളുകള്‍ക്ക് എന്നോട് സഹതാപമുണ്ട്. 2017ല്‍ വളരെ ചെറിയ ഭൂരിപക്ഷത്തിനാണ് ഞാന്‍ പരാജയപ്പെട്ടത്.
എന്നാല്‍ ഇക്കുറി ജനങ്ങള്‍ ആഗ്രഹിക്കുന്നത് അഖിലേഷ് യാദവ് വിജയിക്കണമെന്നാണ്. അഖിലേഷ് യാദവാകും മുഖ്യമന്ത്രി. മുബാറക്പൂരിന്റെ എം.എല്‍.എയും അഖിലേഷ് യാദവായിരിക്കുമെന്നാണ് ജനങ്ങള്‍ പറയുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിക്കാപൂരില്‍ നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ അഖിലേഷ് പാര്‍ട്ടിയുടെ അയോധ്യ ജില്ലാ പ്രസിഡന്റ് കൂടിയാണ്. എസ്.പി വിട്ട് 2016ലാണ് ഇദ്ദേഹം കോണ്‍ഗ്രസിലെത്തിയത്. ഗുന്നോറില്‍നിന്ന് മത്സരിക്കുന്ന സ്വതന്ത്രന്‍ അഖിലേഷ് യാദവിന്റെ യഥാര്‍ഥ പേര് ലഖ്‌വേന്ദ്ര സിങ് എന്നാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മുത്തശ്ശി വിളിച്ചിരുന്നത് അഖിലേഷ് എന്നായിരുന്നു. പിന്നാലെ മറ്റുള്ളവരും ഈ പേര് തന്നെ വിളിച്ചുതുടങ്ങി. അഖിലേഷ് എന്ന പേരിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.