അതിഥി തൊഴിലാളികളെ തിരികെ അയക്കാന്‍ കേരളം സജ്ജമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് 21 ട്രെയിനുകളിലായി 24088 അതിഥി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് ലക്‌നൗവിലേക്ക് ഒരു ട്രെയിന്‍ പോകും. 17017 പേര്‍ ബിഹാറിലേക്കും 3421 പേര്‍ ഒഡീഷയിലേക്കും 5689 പേര്‍ ഝാര്‍ഖണ്ഡിലേക്കും മടങ്ങി.

യുപിയിലേക്ക് 2293 പേരും മധ്യപ്രദേശിലേക്ക് 1143 പേരും പശ്ചിമ ബംഗാളിലേക്ക് 1103 പേരും തിരികെ പോയി. ചില സംസ്ഥാനങ്ങള്‍ അതിഥി തൊഴിലാളികളെ സ്വീകരിക്കാന്‍ സമ്മതം നല്‍കിയിട്ടില്ല. അവര്‍ സമ്മതം നല്‍കിയാല്‍ ഇനിയും ഇവിടെ നിന്നും അതിഥി തൊഴിലാളികളെ അയക്കാന്‍ സന്നദ്ധമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതിഥി തൊഴിലാളികളെ തിരികെ അയക്കാന്‍ എല്ലാം ചെയ്യാന്‍ സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രം കൊവിഡ് സ്ഥിരീകരിച്ചത് ആശ്വാസമായി. എറണാകുളത്താണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പത്ത് പേരുടെ രോഗം ഭേദമായി. തമിഴ്‌നാട്ടില്‍ നിന്ന് വന്നയാള്‍ക്കാണ് എറണാകുളത്ത് രോഗ ബാധ സ്ഥിരീകരിച്ചത്. വൃക്ക രോഗത്തിന് ചികിത്സ തേടുന്ന ആള്‍ക്കാണ് കൊവിഡ് ബാധിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പതിനാറ് പേര്‍ മാത്രമാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 503 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 20,157 പേരാണ് നിരീക്ഷണത്തിലുള്ളത്. 19,810 പേര്‍ വീടുകളിലും 347 ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 35,856 സാമ്പിളുകള്‍ പരിശോധനക്കയച്ചു.

35,355 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുന്‍ഗണനാ ഗ്രൂപ്പുകളില്‍ 3380 സാമ്പിളുകളില്‍ 2939 എണ്ണത്തില്‍ നെഗറ്റീവ് ഫലം. സംസ്ഥാനത്ത് 33 ഹോട്ട്‌സ്‌പോട്ടുകളാണ് നിലവില്‍. കണ്ണൂരില്‍ 5, വയനാട് 4, കൊല്ലം 3, എറണാകുളം, ഇടുക്കി കാസര്‍കോട് പാലക്കാട് എന്നിവിടങ്ങളില്‍ ഒന്ന് വീതവുമാണ് രോഗികള്‍ ചികിത്സയിലുള്ളത്.

Top