രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് രാജ്യസഭാ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി ജോസ് കെ.മാണി മത്സരിക്കും. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ തീരുമാനിച്ചിരുന്നു. പിന്നാലെ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി നേതൃയോഗമാണ് ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്.

ജോസ് കെ.മാണി മുമ്പ് വഹിച്ചിരുന്ന രാജ്യസഭാംഗത്വത്തിന്റെ തുടര്‍ന്നുള്ള കാലാവധിയിലേക്കാണ് തെരഞ്ഞെടുപ്പ് എന്നത് കൂടി പരിഗണിച്ചാണ് അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍.ഡി.എഫ് യോഗമാണ് രാജ്യസഭാ സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കാന്‍ തീരുമാനമെടുത്തത്.

കെ-റയില്‍ ശബരിമല വിമാനത്താവളം അടക്കം കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് എതിരായി കേന്ദ്രം നില്‍ക്കുന്നു എന്ന പ്രചാരണമുയര്‍ത്തി നവംബര്‍ 30 ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനും ഇന്ന് ചേര്‍ന്ന ഇടത് മുന്നണിയോഗം തീരുമാനിച്ചിട്ടുണ്ട്. ബോര്‍ഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുള്ള പ്രതിനിധികളെ നല്‍കാന്‍ ഘടകക്ഷികള്‍ക്ക് ഇന്ന് സിപിഎം കത്ത് നല്‍കിയിട്ടുണ്ട്.

Top