ഓര്‍ത്തഡോക്‌സ് സഭാ പീഡനം ; മൂന്നാംപ്രതി ഫാ.ജോണ്‍സണ്‍ വി മാത്യു അറസ്റ്റില്‍

കോട്ടയം : വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒരു വൈദികന്‍ കൂടി അറസ്റ്റില്‍. മൂന്നാംപ്രതി ഫാ.ജോണ്‍സണ്‍ വി മാത്യുവിനെയാണ് അറസ്റ്റ് ചെയ്തത്. തിരുവല്ലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിന് ശേഷം ഇയാളെ തിരുവല്ല ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് ഇയള്‍ക്കെതിരെയുള്ള കുറ്റം. അതേസമയം, ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനം എടുത്തിരുന്നില്ല.

ഇതിനിടെ ഒന്നാം പ്രതി ഫാ.എബ്രഹാം വര്‍ഗീസിന്റെ മുണ്ടയാപ്പള്ളിയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എബ്രഹാം വര്‍ഗീസ് ഒളിവില്‍പോയ സാഹചര്യത്തിലാണ് പരിശോധന.

കഴിഞ്ഞ ദിവസം കറുകച്ചാല്‍ കരുണഗിരി ആശ്രമത്തിലെ ഫാ. ജോബ് മാത്യു കൊല്ലത്തു ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുന്‍പാകെ കീഴടങ്ങിയിരുന്നു. വൈദികനെ മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ച റിമാന്‍ഡ് ചെയ്തു പത്തനംതിട്ട സബ് ജയിലിലേക്ക് അയച്ചു. കേസില്‍ ഫാ. ജോബ് ഉള്‍പ്പെടെ മൂന്ന് ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.

Top