‘ക്രിസ്ത്യാനികളെ മനസിലാക്കാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് അവരുടെ കുഴപ്പം’; ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: മന്ത്രി സജി ചെറിയാനെതിരെ ഓര്‍ത്തഡോക്‌സ് സഭ .കേന്ദ്രസര്‍ക്കാരായാലും സംസ്ഥാന സര്‍ക്കാരായാലും മലങ്കര സഭ നല്ലബന്ധം നിലനിര്‍ത്തുന്നുണ്ട്. അവര്‍ വിളിച്ചാല്‍ ആ പരിപാടിയില്‍ പങ്കെടുക്കുക എന്നതാണ് സഭയുടെ നിലപാട്. ഇനി വിളിച്ചാലും പങ്കെടുക്കും, ഇന്നും പങ്കെടുക്കും നാളെയും പങ്കെടുക്കും.ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് അവരുടെ കുഴപ്പമാണ്. ക്രിസ്ത്യാനികളെ മനസ്സിലാക്കാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് അവരുടെ കുഴപ്പമാണെന്നും കോട്ടയം ഭദ്രാസന അധിപന്‍ യുഹാനോന്‍ മാര്‍ ദിയസ് കോറസ് പറഞ്ഞു.

മന്ത്രി സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് കെ.സി.ബി.സിയും ഇന്നലെ അറിയിച്ചിരുന്നു. സഭയുടെ അതൃപ്തി പരിശോധിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെ ഔചിത്യവും ആദരവുമില്ലാത്തതുമെന്നാണ് കെ.സി.ബി.സി അധ്യക്ഷന്‍ വിമര്‍ശിച്ചത്. മന്ത്രി പ്രസ്താവന പിന്‍വലിക്കുംവരെ സര്‍ക്കാരുമായി സഹകരിക്കില്ല. ആര് വിളിച്ചാല്‍ സഭ പോകണമെന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയക്കാരല്ലെന്നും കര്‍ദിനാള്‍ പറഞ്ഞിരുന്നു.

സഭയുടെ വിമര്‍ശനം ശക്തമായതോടെയാണ് സി.പി.ഐ.എം നിലപാട് മയപ്പെടുത്തിയത്. സഭയുടെ അതൃപ്തി പരിശോധിക്കുമെന്ന് പറഞ്ഞ പാര്‍ട്ടി എം.വി. ഗോവിന്ദന്‍ പാര്‍ട്ടിക്ക് പറയാനുള്ളത് പാര്‍ട്ടി സെക്രട്ടറി പറയുമെന്ന് വ്യക്തമാക്കിയിരുന്നു. അതേ സമയം സജി ചെറിയാന്റേത് പ്രസംഗത്തിനിടയിലെ പരാമര്‍ശം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top