എസ്.എഫ്.ഐ എന്നു കേട്ടൽ കലിതുള്ളുന്ന ഒരുപാട് മനസ്സുകൾ ഉള്ള നാടാണ് കേരളം. അതിൽ രാഷ്ട്രീയ എതിരാളികൾ മുതൽ വലതുപക്ഷ മാധ്യമങ്ങൾ വരെയുണ്ട്. ഈ ശത്രുതയ്ക്ക് പല കാരണങ്ങൾ ഉണ്ടെങ്കിലും അടിസ്ഥാനപരമായി ഇവരെയെല്ലാം നയിക്കുന്നത് ഒരേ വികാരം തന്നെയാണ്. അത് മറ്റൊന്നുമല്ല ചുവപ്പിനോടും ആ പ്രത്യയ ശാസ്ത്രത്തോടുമുള്ള പക തന്നെയാണ്. ഇടതുപക്ഷ രാഷ്ട്രീയത്തെ മാത്രമല്ല സി.പി.എമ്മിന്റെയും വർഗ്ഗ ബഹുജന സംഘടനകളുടെയും പോരാട്ട വീര്യത്തെയും എതിരാളികൾ ശരിക്കും ഭയപ്പെടുന്നുണ്ട്. മാധ്യമങ്ങളാൽ ഇത്രയേറെ വേട്ടയാടപ്പെട്ട സംഘടനകൾ രാജ്യത്തു തന്നെ വേറെ കാണില്ലന്നതും നാം ഓർക്കണം.
ഏറ്റവും ഒടുവിലായി എസ്.എഫ്.ഐ സംസ്ഥാന സെകട്ടറിയെ കടന്നാക്രമിച്ച് ആ സംഘടനയെ തന്നെ പ്രതിരോധത്തിലാക്കാനാണ് വലതുപക്ഷ സംഘടനകൾ ശ്രമിച്ചിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയെ നശിപ്പിക്കാൻ ലക്ഷ്യം വച്ച് ഇറങ്ങിയിരിക്കുന്ന ഈ പ്രതിലോമ ശക്തികളുടെ ഏറ്റവുമടുത്ത സഖ്യകക്ഷികളാകട്ടെ കേരളത്തിലെ ബൂർഷ്വാ മാധ്യമങ്ങളുമാണ്. ജൂൺ 6നു രാവിലെ മുതൽ കേരളത്തിലെ സകല മാധ്യമങ്ങളുടെയും പ്രധാന ടൈറ്റിൽ തന്നെ എസ്.എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ ആയിരുന്നു. മഹാരാജാസ് കോളജ് വിദ്യാർത്ഥിയായ അദ്ദേഹത്തിന്റെ മൂന്നാം സെമസ്റ്റർ മാർക്ക് ലിസ്റ്റിൽ കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ.
“എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയെ ആരെല്ലാമൊക്കെയോ ചേർന്ന് വെറുതെയങ്ങ് ജയിപ്പിച്ചു വിട്ടെന്നും അങ്ങനെ ജയിപ്പിക്കാൻ അയാൾ നിയമവിരുദ്ധ ഇടപെടൽ നടത്തിയെന്നുമാണ് മാധ്യമങ്ങൾ ആരോപിച്ചിരുന്നത്. തൊട്ടുപിന്നാലെ പ്രതിപക്ഷ സംഘടനകളും രംഗത്തിറങ്ങുകയുണ്ടായി. എസ്.എഫ്.ഐയെ ഒരു കോപ്പിയടി സംഘടനയാക്കി മാറ്റി ആയിരുന്നു ഇക്കൂട്ടർ പ്രചരണം നടത്തിയിരുന്നത്. “പരീക്ഷ ജയിക്കാൻ എളുപ്പ മാർഗ്ഗം എസ് എഫ് ഐ ആവുകയാണെന്ന തരത്തിൽ” ചാനലുകളിൽ മാത്രമല്ല സോഷ്യൽ മീഡിയകളിലും വ്യാപക പ്രചരണമാണ് നടന്നു വരുന്നത്. ഇതൊരു സംഘടിത നീക്കം തന്നെയാണ്. അക്കാര്യത്തിൽ ഒരു തർക്കവുമില്ല. ആർഷോയെയും അതുവഴി എസ്.എഫ്.ഐയെയും ‘കുരുശിൽ’ ഏറ്റും മുൻപ് അവർക്ക് എന്താണ് പറയാനുള്ളത് എന്നത് ചോദിക്കാനുളള സാമാന്യ മര്യാദ പോലും മാധ്യമങ്ങൾ കാണിച്ചിട്ടില്ല. അതു കൊണ്ടു തന്നെയാണ് ഈ വിവാദത്തിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയും സംശയിക്കേണ്ടി വരുന്നത്.
2020 ബാച്ചിൽ ആണ് ആർഷോ മഹാരാജാസ് കോളേജിൽ ആർക്കിയോളജി വിഭാഗത്തിൽ പ്രവേശനം നേടിയിരുന്നത്. മൂന്നാം സെമസ്റ്റർ പരീക്ഷ താൻ എഴുതിയിട്ടില്ലന്ന കാര്യം അദ്ദേഹം തന്നെ പരസ്യമായി തുറന്നു പറഞ്ഞിട്ടുള്ള കാര്യവുമാണ്. ആ പരീക്ഷ നടക്കുമ്പോൾ പരീക്ഷ സെന്റർ സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയിൽ പോലും ആർഷോ ഉണ്ടായിരുന്നില്ല. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായുണ്ടായ ചില കേസുകളുമായി ബന്ധപ്പെട്ട് ഈ വിദ്യാർത്ഥി നേതാവ് കടുത്ത വെല്ലുവിളി നേരിട്ട സമയമായിരുന്നു അതെന്നതും നാം തിരിച്ചറിയണം. ഇതോടെ സെമസ്റ്ററിലെ 5 വിഷയങ്ങളിലും അദ്ദേഹം ആബ്സെന്റ് ആയിരുന്നു എന്നതു വ്യക്തം. ഈ പരീക്ഷകൾക്കു ശേഷം 2022 ഒക്ടോബർ മാസം 26 ന് ഉച്ച കഴിഞ്ഞ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കുകയും അതിൽ കൃത്യമായി തന്നെ ആർഷോ പരീക്ഷ എഴുതിയിട്ടില്ലന്നത് അടയാളപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. ഈ മാർക്ക് ലിസ്റ്റാകട്ടെ അന്ന് മുതൽ ഈ നിമിഷം വരെ കോളേജ് വെബ്സൈറ്റിൽ ലഭ്യവുമാണ്.
മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വിവാദ മാർക്ക് ലിസ്റ്റ് 2021 ബാച്ച് വിദ്യാർത്ഥികളുടെ റെഗുലർ പരീക്ഷയുമായി ബന്ധപ്പെട്ടുള്ളതാണ്. ആ റെഗുലർ പരീക്ഷ എഴുതേണ്ട ആളായിരുന്നില്ല ആർഷോ. അങ്ങനൊരു പരീക്ഷ എഴുതാൻ ഫീസ് അടയ്ക്കുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടുമില്ല. ഈ മാർക്ക് ലിസ്റ്റിൽ ആണ് ആർഷോയുടെ പേർ ഉണ്ട് എന്ന നിലയിൽ വിവാദം കത്തിപ്പടർന്നിരിക്കുന്നത്. സാങ്കേതിക പ്രശ്നം എന്ന നിലയിൽ പ്രതികരിച്ച കോളേജ് പ്രിൻസിപ്പളിന്റെ നിലപാടും ഏറെ സംശയകരമാണ്.
ഇതുപോലൊരു സാങ്കേതിക പ്രശ്നം മൂവായിരത്തിന് മുകളിൽ വിദ്യാർത്ഥികൾ പഠിക്കുന്ന ക്യാമ്പസ്സിൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ റിസൾട്ടിൽ മാത്രം വരിക അത് കെ എസ് യൂ പ്രവർത്തകർക്ക് മാത്രം കിട്ടുക അവർ വഴി മാധ്യമങ്ങൾക്ക് ലഭിക്കുക… അതെന്തായാലും ആർഷോ പറഞ്ഞതു പോലെ അത്ര നിഷ്കളങ്കമാണെന്ന വിശ്വാസം തൽക്കാലം ഞങ്ങൾക്കുമില്ല. ഇതു സംബന്ധമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി വാർത്താ കുറിപ്പിൽ അക്കമിട്ടു നിരത്തിയ കാരണങ്ങൾ ഗൗരവകരം തന്നെയാണ്. അതു കൊണ്ട് ഇക്കാര്യത്തിൽ വിശദമായ അന്വേഷണം തന്നെ ആവശ്യമാണ്.
ഡിപ്പാർട്മെന്റിലെ വിദ്യാർത്ഥികൾ പലപ്പോഴായി ഡിപ്പാർട്മെന്റ് കോഡിനേറ്റർക്കെതിരെ നൽകിയ പരാതികളും ഡിപ്പാർട്മെന്റിലെ അദ്ധ്യാപകർ നൽകിയ പരാതികളുടെയും എല്ലാം വസ്തുത പുറത്തു വരേണ്ടതുണ്ട്. കെ എസ് യൂ നേതാവായ ഡിപ്പാർട്മെന്റിലെ വിദ്യാർത്ഥിനിയുടെ റീവാല്യൂവേഷൻ റിസൾട്ടുമായി ബന്ധപ്പെട്ട് ഡിപ്പാർട്മെന്റ് കോർഡിനേറ്ററുടെ ഇടപെടൽ സംബന്ധിച്ച് കോളേജ് യൂണിയനും വിദ്യാർത്ഥികളും നൽകിയ പരാതിയിലെ പകയും തിരിച്ചറിയേണ്ടതുണ്ട്. ഈ പരാതികളെ അടിസ്ഥാനപ്പെടുത്തിയാണ് ഡിപ്പാർട്മെന്റ് കോർഡിനേറ്ററെ തൽസ്ഥാനത്തു നിന്നും നീക്കിയിരുന്നത്. പരാതി കൊടുത്ത വിദ്യാർത്ഥികളെ അന്വേഷിച്ചു കണ്ടെത്തി ഡിപ്പാർട്മെന്റ് കോർഡിനേറ്റർ ഭീഷണിപ്പെടുത്തിയപ്പോൾ ആർഷോ ഇടപെട്ടതാണോ അദ്ദേഹത്തിനെതിരെയുള്ള ഇപ്പോഴത്തെ വിവാദത്തിന് മൂല കാരണമെന്നതും ന്യായമായും സംശയമുണർത്തുന്ന കാര്യമാണ്.
ചിലരുടെ വ്യക്തിപരമായ പകക്കൊപ്പം രാഷ്ട്രീയ പക കൂടി ചേർന്നതിന്റെ പരിണിത ഫലമാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്കെതിരായ നീക്കമെന്നാണ് സി.പി.എം നേതൃത്വവും സംശയിക്കുന്നത്. എസ്.എഫ്.ഐക്കെതിരെ വലിയ ഗൂഢാലോചന നടന്നതായാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി തന്നെ ആരോപിച്ചിരിക്കുന്നത്. കെ എസ് യു ക്കാരിയായ ഒരു വിദ്യാർഥിനിക്ക് റീ-വാലുവേഷനിൽ അനർഹമായി മാർക്ക് കൂട്ടിക്കൊടുത്ത സംഭവത്തെ ചോദ്യം ചെയ്തപ്പോൾ ഇല്ലാത്ത ഒരു റിസൾട്ട് എടുത്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് അതിന്റെ പേരിൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയെത്തന്നെ കുടുക്കാനാണ് ശ്രമിച്ചിരിക്കുന്നതെന്ന് ബോധ്യമായ മാധ്യമ പ്രവർത്തകർക്കു പോലും സ്വന്തം മാനേജ് മെന്റിനെ പേടിച്ച് അതു പോലും തുറന്നു പറയാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. വല്ലാത്തൊരു ഗതികേടു തന്നെയാണത്. അതെന്തായാലും പറയാതെ വയ്യ . . .
EXPRESS KERALA VIEW