അവയവ കച്ചവടം; തൃശൂര്‍ എസ്പിയുടെ കീഴില്‍ പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: കേരളത്തിലെ അവയവ കച്ചവടത്തേയും മാഫിയകളെയും കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് വിപുലീകരിക്കുന്നു. വിഷയത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് തൃശ്ശൂര്‍ എസ്.പിയുടെ കീഴില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും.

ഇടനിലക്കാര്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് അവയവ മാഫിയയുമായുള്ള ബന്ധം പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുമെന്നാണ് വിവരം.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വ്യാപകമായി അനധികൃത അവയവ ഇടപാടുകള്‍ നടന്നുവെന്ന ഐജി. ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് പരിഗണിച്ച് അന്വേഷണത്തിന് ഡി.ജി.പി. ലോകനാഥ് ബെഹ്റ ഉത്തരവിടുകയായിരുന്നു.

സംസ്ഥാനത്ത് തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍ ഭാഗത്താണ് ഏറ്റവുമധികം അനധികൃത അവയവ കൈമാറ്റം നടക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ഇതിന് പങ്കുണ്ടെന്നും കിഡ്നി അടക്കമുള്ള അവയവങ്ങള്‍ നിയമവിരുദ്ധമായി ഇടനിലക്കാര്‍ വഴി വില്‍ക്കുന്നുവെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.

Top