സംസ്ഥാനത്ത് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിവാഹം, മരണാനന്തരചടങ്ങുകള്‍, മറ്റ് സാമൂഹ്യ ചടങ്ങുകള്‍, രാഷ്ട്രീയ ചടങ്ങുകള്‍ തുടങ്ങിയ പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്തി പുതിയ ഉത്തരവിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ചൊവ്വാഴ്ച നടന്ന സര്‍വകക്ഷി യോഗം ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.

ലോക്ക്ഡൗണ്‍ പരിഹാരമല്ലെന്ന അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. കോവിഡ് വ്യാപനം തടയാന്‍ ഒറ്റക്കെട്ടായി നീങ്ങാന്‍ യോഗം തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും തീരുമാനിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ സ്ഥിതി സങ്കീര്‍ണമാവാനാണ് സാധ്യത. അണികളെ ജാഗ്രതപ്പെടുത്താന്‍ രാഷ്ട്രീയ നേതൃത്വം തയാറാകണം. സമരങ്ങള്‍ക്ക് നിയന്ത്രണം വേണ്ടിവരും. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

കമ്പോളങ്ങളിലും റീട്ടെയില്‍ വ്യാപാരസ്ഥാപനങ്ങളിലും ഒന്നാം ഘട്ടത്തിലുണ്ടായിരുന്ന ജാഗ്രത ഇപ്പോഴില്ല. കോവിഡിന്റെ ഫലപ്രദമായ നിയന്ത്രണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം പ്രാദേശിക രാഷ്ട്രീയ കക്ഷി നേതാക്കളുടെ ഇടപെടലും ഉണ്ടാവണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Top