അട്ടപ്പാടി മധു കൊലക്കേസിന്റെ സവിശേഷത മാനിച്ച് പ്രോസിക്യൂട്ടർക്ക് ചിലവ് അനുവദിച്ച് ഉത്തരവ്

പാലക്കാട് : അട്ടപ്പാടി മധുകൊലക്കേസിൽ പ്രോസിക്യൂട്ടർക്ക് ചിലവ് അനുവദിച്ചു ഉത്തരവിറങ്ങി. 1,41,000 രൂപ അനുവദിച്ചാണ് ഉത്തരവിറങ്ങിയത്. നേരത്തെ ചിലവ് നൽകാൻ സർക്കാർ തയ്യാറായിരുന്നില്ല. നിയമന ഉത്തരവ് പ്രകാരമുള്ള ഫീസ് മാത്രമേ നൽകൂ എന്നായിരുന്നു പറഞ്ഞത്. കേസിന്റെ സവിശേഷത മാനിച്ച് പണം അനുവദിക്കുന്നു എന്നാണ് ഉത്തരവ്. സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം മേനോന് ഫീസും ചെലവും നൽകാത്തത് ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തിരുന്നു.

വിചാരണ നാളിലെ ചിലവെങ്കിലും അനുവദിക്കാൻ ഇടപെടണം എന്ന് കാട്ടി അഭിഭാഷകൻ രാജേഷ് എം മേനോൻ കളക്ടർക്ക് ചിലവ് കണക്ക് സഹിതം കത്തയച്ചിരുന്നു. ‌നിരവധി തവണ രാജേഷ് സ്പെഷ്യൽ പ്രോസിക്യൂട്ടറായും അഡീഷണലായും മധുകേസിൽ കോടതിയിലെത്തിയിട്ടുണ്ട്. ഇക്കാലയളവിലെ ഫീസോ, യാത്രാച്ചിലവോ വക്കീലിന് നൽകിയിട്ടില്ല.

240 രൂപയാണ് ഒരു ദിവസം ഹാജരായാൽ വക്കീലിന് നൽകുക. 1978 ലെ വ്യവസ്ഥ പ്രകാരമുള്ള ഫീസ് ഘടനയാണിത്. ഒരു ദിവസം കോടതിയിൽ ഹാജരായി മൂന്ന് മണിക്കൂർ ചിലവഴിച്ചാലാണ് 240 രൂപ കിട്ടുക. അല്ലെങ്കിൽ അത് 170 ആയി കുറയും. കേസിൽ ആദ്യത്തെ പ്രോസിക്യൂട്ടറായിരുന്നു പി ഗോപിനാഥ്, ന്യായമായ ഫീസ് അല്ല സർക്കാർ ഉത്തരിവുള്ളത് എന്ന് പറഞ്ഞാണ് പിന്മാറിയത്. നാട്ടിൽ തൊഴിലുറപ്പ് പദ്ധതിക്ക് പോകുന്ന ഒരാൾക്ക് 291 രൂപ കൂലി കിട്ടും. അപ്പോഴാണ്, മധുകേസിൽ നീതിക്ക് വേണ്ടി വാദിക്കുന്ന വക്കീലിന് 240 രൂപ. ആ തുകയാണ് കൊടുക്കാതെ കുടിശ്ശിക വച്ചിരുന്നത്. കേസ് ആവശ്യത്തിനായി ചെലവായ 1,63,520 രൂപ അനുവദിക്കണം എന്ന് കാട്ടിയാണ് രാജേഷ് എം മേനോൻ കളക്ട‍ർക്ക് കത്തുനൽകിയത്.

Top