നൗഷാദ് തിരോധാന കേസിലെ പൊലീസ് നടപടികളിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

പത്തനംതിട്ട: നൗഷാദ് തിരോധാന കേസിലെ പൊലീസ് നടപടികളിൽ വകുപ്പുതല അന്വേഷണത്തിന് ദക്ഷിണ മേഖല ഡിഐജിയുടെ നിർദ്ദേശം. പത്തനംതിട്ട ജില്ലാ അഡീഷണൽ എസ്പി ആർ പ്രദീപ്കുമാർ പരിശോധിച്ച് റിപ്പോർട്ട് നൽകും. പൊലീസ് മർദ്ദിച്ച് കൊലക്കുറ്റം കെട്ടിവയ്ക്കാൻ ശ്രമിച്ചെന്ന് നൗഷാദിന്റെ ഭാര്യ അഫ്സാന ആരോപണം ഉന്നയിച്ചിരുന്നു.

ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് തന്നെക്കൊണ്ട് പൊലീസ് തല്ലി പറയിപ്പിച്ചു എന്നാണ് നൗഷാദിന്റെ ഭാര്യ അഫ്സാനയുടെ ആരോപണം. പൊലീസ് തന്നെ കൊലക്കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്നും പൊതു സമൂഹത്തിന് മുന്നിൽ കുറ്റക്കാരിയായി ചിത്രീകരിച്ചുവെന്നും അഫ്സാന ആരോപിക്കുന്നു. കൂടൽ പൊലീസിനും ഡിവൈഎസ്പി ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അഫ്സാന ഉന്നയിക്കുന്നത്. ശക്തമായ നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും ഉടൻ പരാതി നൽകും.

നൗഷാദ് തിരോധാന കേസിൽ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്ന കുറ്റത്തിന് റിമാൻഡിൽ ആയിരുന്നു അഫ്സാന. ജയിൽ മോചിതയായ ശേഷമാണ് പൊലീസിനെതിരെ ആരോപണവുമായി അഫ്സാന രംഗത്തെത്തിയത്. അതേസമയം അഫ്സാനയുടെ ജീവിതം പൊലീസ് തകർത്തു എന്ന ആരോപണവുമായി കോൺഗ്രസും രംഗത്തെത്തി. എന്നാൽ അഫ്സാന ഉന്നയിച്ച് ആരോപണങ്ങൾ പൊലീസ് പൂർണമായി തള്ളുകയാണ്. തിരോധാന കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപോൾ അഫ്സാനയാണ് പരസ്പരവിരുദ്ധമായ മൊഴി നൽകിയത്. മർദ്ദിച്ചുവെന്ന ആരോപണം പച്ചക്കള്ളമാണെന്ന് ഉദ്യോഗസ്ഥർ ആവർത്തിക്കുന്നു.

Top