ഓപ്പറേഷന്‍ സാഗര്‍ റാണി; 291 കേന്ദ്രങ്ങളില്‍ പരിശോധന, പിടിച്ചെടുത്തത് 35,785.5 കിലോഗ്രാം

തിരുവനന്തപുരം: ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 35,785.5 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. 291 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. 22 വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ ഈ സീസണില്‍ ഏറ്റവുമധികം കേടായ മത്സ്യം പിടികൂടിയത് ഇന്നാണ്.

ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയില്‍ ശനിയാഴ്ച 2866 കിലോഗ്രാം മത്സ്യവും തിങ്കളാഴ്ച 15641 കിലോഗ്രാം മത്സ്യവും ചൊവ്വാഴ്ച 17018 കിലോഗ്രാം മത്സ്യവും ബുധനാഴ്ച 7558 കിലോഗ്രാം മത്സ്യവും വ്യാഴാഴ്ച 7755 കിലോഗ്രാം മത്സ്യവും വെള്ളിയാഴ്ച 11756 മത്സ്യവും ഇന്ന് 35,785.5 കിലോഗ്രാം മത്സ്യവും പിടിച്ചെടുത്തു. ഇതോടെ ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ ഈ സീസണില്‍ 98379.5 കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്.

തിരുവനന്തപുരം 16, കൊല്ലം 16, പത്തനംതിട്ട 11, ആലപ്പുഴ 41, കോട്ടയം 71, ഇടുക്കി 35, എറണാകുളം 17, തൃശൂര്‍ 32, പാലക്കാട് 16, മലപ്പുറം 9, കോഴിക്കോട് 12, വയനാട് 5, കണ്ണൂര്‍ 7 കാസര്‍ഗോഡ് 3 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ പരിശോധനകള്‍ നടത്തിയത്. തിരുവനന്തപുരം പൂവാര്‍ ആലങ്കോട്ടും കടമ്പാട്ടുകോണത്തും നടന്ന പരിശോധനയില്‍ 15,000 കിലോഗ്രാം കേടായ മത്സ്യവും കോട്ടയത്തു നിന്നും 2,620 കിലോഗ്രാം കേടായ മത്സ്യവും എറണാകുളത്ത് നിന്നും 1,378 കിലോഗ്രാം കേടായ മത്സ്യവും തൃശൂര്‍ വാടനപ്പള്ളി, കുന്ദമംഗലം എന്നിവിടങ്ങില്‍ നിന്നും 16,250 കിലോഗ്രാം കേടായ മത്സ്യവും പിടിച്ചെടുത്തു.

Top