അവിശ്വാസ പ്രമേയം തള്ളി; സഭയില്‍ നിന്ന് ഇറങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: സ്പീക്കര്‍ സ്ഥാനത്ത് നിന്ന് പി ശ്രീരാമകൃഷ്ണനെ പുറത്താക്കാന്‍ ലക്ഷ്യമിട്ട് അവതരിപ്പിച്ച പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളി. പ്രമേയാവതാരകന്റെയും പ്രതിപക്ഷ അംഗങ്ങളുടെയും ആരോപണത്തിന് പി ശ്രീരാമകൃഷ്ണന്‍ മറുപടി നല്‍കിയതിന് പിന്നാലെ പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇതോടെ പ്രമേയം തള്ളിയതായി സഭ നിയന്ത്രിച്ച ഡപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി.

17 വര്‍ഷത്തിന് ശേഷമാണ് സ്പീക്കര്‍ക്കെതിരെ കേരള നിയമസഭയില്‍ അവിശ്വാസ പ്രമേയം ഉയര്‍ന്നുവരുന്നത്. രണ്ട് മണിക്കൂര്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച മൂന്ന് മണിക്കൂറും 45 മിനുട്ടും നീണ്ടു. സ്പീക്കര്‍ സഭയില്‍ നടത്തിയ നവീകരണത്തില്‍ അഴിമതിയും ധൂര്‍ത്തും ആരോപിച്ച പ്രതിപക്ഷം സ്വര്‍ണക്കള്ളക്കടത്തിലും ഡോളര്‍ കടത്തിലും അദ്ദേഹത്തിന് ബന്ധമുണ്ടെന്നും ആരോപിച്ചു. മുഖ്യമന്ത്രിയും ഭരണപക്ഷ അംഗങ്ങളും ശക്തമായി സ്പീക്കറെ പിന്തുണച്ച് രംഗത്ത് വന്നു.

സ്പീക്കറും ശക്തമായ രാഷ്ട്രീയ മറുപടികളിലൂടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തള്ളണമെന്ന് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് വോട്ടെടുപ്പിന് നില്‍ക്കാതെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. എം ഉമ്മര്‍ സമര്‍പ്പിച്ച അവിശ്വാസ പ്രമേയ നോട്ടീസില്‍ തെളിവോ വസ്തുതകളോ ഇല്ലെന്നും അഭ്യൂഹങ്ങള്‍ മാത്രമേയുള്ളൂവെന്നും വാദിച്ച് എസ് ശര്‍മ പ്രമേയം തള്ളണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പ്രമേയം തള്ളുന്നില്ലെന്ന് ഡപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. തുടര്‍ന്ന് എം ഉമ്മര്‍ അടിയന്തിര പ്രമേയം അവതരിപ്പിച്ചു.

പ്രതിപക്ഷത്തെ കടന്നാക്രമിച്ചാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മറുപടി നല്‍കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോഴും കെ.എസ്.യു സംസ്ഥാന അധ്യക്ഷനെ പോലെയാണ് സംസാരിക്കുന്നത്. കെ.എസ്.യു നേതാവില്‍ നിന്നും അദ്ദേഹം ഇനിയും വളര്‍ന്നിട്ടില്ല. പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ കഥകളിയിലെ പകര്‍ന്നാട്ടക്കാരനെ പോലെയാണെന്നും സ്പീക്കര്‍ തിരിച്ചടിച്ചു. ആരോപണങ്ങളെ അക്കമിട്ട് നിരത്തി അദ്ദേഹം പ്രതിരോധിച്ചു.

Top