അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല ; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെയും പൊതുവേദികളിലെയും മാധ്യമ വിലക്ക് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. മാധ്യമ നിയന്ത്രണ സര്‍ക്കുലറിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കെ.സി ജോസഫാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള പത്രസമ്മേളനംപോലും ഒഴിവാക്കിയെന്നും കെ.സി. ജോസഫ് പറഞ്ഞു.

മാധ്യമങ്ങള്‍ക്കു സര്‍ക്കാര്‍ ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നു മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി ഇ.പി. ജയരാജന്‍ മറുപടി നല്‍കി. മാധ്യമപ്രവര്‍ത്തനത്തിനു കൂടുതല്‍ ശക്തി പകരുന്നതിനും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുമാണു നിര്‍ദേശങ്ങളിറക്കിയത്. എല്ലാ മാധ്യമങ്ങള്‍ക്കും വാര്‍ത്ത ലഭിക്കുന്നതിനാണു പുതിയ ക്രമീകരണം. വിവരം അറിയിക്കാന്‍ പിആര്‍ഡിയെയാണു ചുമതലപ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏതു സമയത്തും വാര്‍ത്തകളില്‍ പ്രതികരണം തേടി മന്ത്രിമാരെ സമീപിക്കാമെന്നും പ്രതിഷേധമുണ്ടായ സാഹചര്യത്തില്‍ ആഭ്യന്തരവകുപ്പ് ഇറക്കിയ ഉത്തരവില്‍ ഭേദഗതി വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top