അണ്‍ലോക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ ആശയക്കുഴപ്പം വീണ്ടും സഭയില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് അണ്‍ലോക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ ആശയക്കുഴപ്പം വീണ്ടും സഭയില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം. അടിയന്തര പ്രമേയമായി ഇന്ന് ഉന്നയിക്കും. മുഖ്യമന്ത്രി മറുപടി നല്‍കിയേക്കും. രേഖകളില്ലാതെ കടകളിലെത്തിയാല്‍ പുറത്താക്കുമെന്ന് തിരുവനന്തപുരം കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇളവുകള്‍ തേടിയുള്ള വ്യാപാരികളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

പുതിയ അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങളില്‍ എതിര്‍പ്പുകളുണ്ടെങ്കിലും ഉത്തരവ് മാറ്റില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്. പുറത്തിറങ്ങാന്‍ ഇമ്മ്യൂണിറ്റി പാസ് അഥവാ വാക്‌സിന്‍ രേഖകള്‍, പരിശോധനാഫലം, രോഗമുക്തി സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാക്കരുതെന്നാണ് വിദഗ്ദരും ആവശ്യപ്പെടുന്നത്. രേഖകളില്ലാതെ കടകളിലെത്തിയാല്‍ പുറത്താക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മറുപടിയും ഇന്ന് പ്രതീക്ഷിക്കാം.

കൂടാതെ, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ വ്യാപാരികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആഴ്ചയില്‍ എല്ലാദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണം എന്നാണ് പ്രധാന ആവശ്യം. ലോക്ഡൗണ്‍ നിയന്ത്രണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതായി സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും, ആഴ്ചയില്‍ ആറു ദിവസം കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

Top