അയോധ്യ രാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിയതില്‍ അഴിമതിയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

ലഖ്‌നൗ: അയോധ്യയിലെ രാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിയതില്‍ വന്‍ അഴിമതിയെന്ന് ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ആംആദ്മി പാര്‍ട്ടി രാജ്യസഭ എംപി സഞ്ജയ് സിംഗ്, എസ്പി നേതാവ് പവന്‍ പാണ്ഡേ എന്നിവര്‍ ആരോപണം ഉയര്‍ത്തി ഞായറാഴ്ച വാര്‍ത്ത സമ്മേളനം നടത്തി.

രാമജന്മഭൂമി ട്രസ്റ്റ് രണ്ടു കോടി രൂപ മാത്രം മൂല്യമുള്ള ഭൂമി 18 കോടി കൊടുത്തുവാങ്ങിയെന്നാണ് പ്രധാന ആരോപണം. ഭൂമി റജിസ്ട്രര്‍ ചെയ്യുമ്പോള്‍ കാണിച്ചിരിക്കുന്നത് 2 കോടിയാണ് എന്നാല്‍ റജിസ്‌ട്രേഷന്‍ കഴിഞ്ഞ് അഞ്ച് മിനുട്ടിന് ശേഷം ഭൂമിയുടെ ഉടമയ്ക്ക് 16.5 കോടി കൂടി നല്‍കിയെന്നാണ് ആരോപണം.

ഈ രണ്ട് പണമിടപാടും രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിയുടെ പേരിലാണ് നടന്നത് എന്നും ഇവര്‍ ആരോപിക്കുന്നു. ട്രസ്റ്റ് അംഗങ്ങളായ അനില്‍ മിശ്ര, അയോധ്യ മേയര്‍ റിഷികേശ് ഉപാധ്യായ എന്നിവര്‍ ഈ സ്ഥലം റജിസ്‌ട്രേഷനില്‍ സന്നിഹിതരായിരുന്നു. സംഭവത്തില്‍ സിബിഐയും, ഇഡിയും അന്വേഷണം നടത്തണമെന്നാണ് ആംആദ്മി എംപി സഞ്ജയ് സിംഗ് ആവശ്യപ്പെടുന്നത്.

അതേസമയം, ഭൂമി വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണം തള്ളി രാമക്ഷേത്ര ട്രസ്റ്റ് രംഗത്ത് എത്തി. വളരെ വര്‍ഷം മുന്‍പേ ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള തുകയാണ് രണ്ട് കോടിയെന്നും ഇപ്പോള്‍ ഈ ഭൂമിയുടെ വില വര്‍ദ്ധിച്ചെന്നും അത് കണക്കാക്കിയാണ് മാര്‍ച്ച് 18ന് വില്‍പ്പന നടക്കുമ്പോള്‍ ഇപ്പോഴത്തെ മതിപ്പ് വില നല്‍കിയത് എന്നുമാണ് ട്രസ്റ്റ് ഇറക്കിയ പത്രകുറിപ്പ് പറയുന്നത്.

 

Top