‘സിപിഎമ്മിന്റെ ഗൂഡാലോചനയും പങ്കും അടിവരയിടുന്നതാണ് ഉത്തരവ്’; വി.ഡി സതീശന്‍

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി വിധി സ്വാഗതം ചെയ്തത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഎമ്മിന്റെ ഗൂഡാലോചനയും പങ്കും അടിവരയിടുന്നതാണ് ഉത്തരവ്. അപ്പീല്‍ നല്‍കാനുള്ള കെ.കെ രമയുടെയും ആര്‍എംപിയുടെയും തീരുമാനത്തിന് യുഡിഎഫ് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വിധി സ്വാഗതാര്‍ഹവും നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതുമാണ്. എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത മാഫിയാ സംഘമാണ് സിപിഎമ്മെന്ന് നേരത്തെ വെളിപ്പെട്ടതാണ്. ഉന്നത നേതാക്കളും മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് കൊലയാളികള്‍ക്ക് സംരക്ഷണം ഒരുക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും വി.ഡി സതീശന്‍.

ശിക്ഷ ഹൈക്കോടതി ശരിവച്ച സാഹചര്യത്തില്‍ കൊലയാളികള്‍ക്ക് ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതും അടിക്കടി പരോള്‍ അനുവദിക്കുന്നതും സര്‍ക്കാര്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം. സിപിഎം ഉന്നത നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള കെ.കെ രമയുടെയും ആര്‍എംപിയുടെയും തീരുമാനത്തിന് യുഡിഎഫ് പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേത്തു.

Top