സിഎഎയ്‌ക്കെിതരായി സംസ്ഥാനത്ത് കോണ്‍ഗ്രസും യുഡിഎഫും മുന്നിട്ട് ഇറങ്ങും;വി ഡി സതീശന്‍

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിഎഎയ്‌ക്കെിതരായി സംസ്ഥാനത്ത് കോണ്‍ഗ്രസും യുഡിഎഫും മുന്നിട്ട് ഇറങ്ങുമെന്നും നിയമപരമായി ചോദ്യം ചെയ്യുമെന്നും വി ഡി സതീശന്‍ പറഞ്ഞു. കേസ് സുപ്രീം കോടതിയില്‍ തുടരുമ്പോഴുള്ള ഈ നീക്കം ബിജെപി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

ഭരണഘടനയെ അട്ടിമറിക്കാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും ചെറുത്തു തോല്പിക്കുക തന്നെ ചെയ്യും. സിഎഎയ്‌ക്കെതിരായുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമം ആത്മാര്‍ത്ഥ ഇല്ലാത്തതാണ്. അന്ന് സമരം ചെയ്തവര്‍ ഇന്നും കോടതി കയറി ഇറങ്ങുകയാണ്. പൊലീസെടുത്ത 835 കേസുകളില്‍ പിന്‍വലിച്ചത് 69 കേസുകള്‍ മാത്രം. മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ ആത്മാര്‍ത്ഥത ഇല്ല എന്നത് വ്യക്തമാണ്. അഞ്ച് കൊല്ലമായി എന്തുകൊണ്ടാണ് കേസുകള്‍ പിന്‍വലിക്കാതിരുന്നത് എന്നതില്‍ മറുപടി വേണമെന്നും വി ഡി സതീശന്‍ തുറന്നടിച്ചു. കെ സി വേണുഗോപാലിന്റെ ആലപ്പുഴയിലെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ചും വി ഡി സതീശന്‍ പ്രതികരിച്ചു. അധികാരത്തില്‍ നിന്ന് മോദിയെ നീക്കം ചെയ്യാന്‍ ആണ് കോണ്‍ഗ്രസ് മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോതമംഗലം പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരായ കോടതി വിമര്‍ശനം നിയമപരമായി നേരിടുമെന്നും വി ഡി സതീശന്‍ പറഞ്ഞു. കാട്ടാന അക്രമണത്തില്‍ കൊല്ലപ്പെട്ട വീട്ടമ്മയുടെ മൃതദേഹം കുടുംബത്തിന്റെ സമ്മതത്തോടെയാണ് എടുത്തത്. എത്ര കേസുകള്‍ ഇപ്പോഴും നഷ്ടപരിഹാരം കിട്ടാതെ കിടക്കുന്നു. കോണ്‍ഗ്രസ് സമരം കാരണം ആണ് ഇന്ദിരയുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചത് എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

മലപ്പുറത്ത് പൊലീസ് സ്റ്റേഷനില്‍ യുവാവ് മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ കസ്റ്റഡി മരണങ്ങള്‍ അവര്‍ത്തിക്കുകയാണ്. പൊലീസുകാരെ കൊണ്ട് ചെയ്യിപ്പിക്കുന്നതാണ് ഇതെല്ലാം. സിസിടിവി ഇല്ലാത്ത സ്ഥലത്ത് കൊണ്ടുപോയി ആളുകളെ പൊലീസ് മര്‍ദിക്കുന്നു. മരിച്ചയാളുടെ കുടുംബത്തിന്റെ ആരോപണം ഗൗരവം ഉള്ളതാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Top