കോടിയേരി ബാലകൃഷ്ണന്‍ പച്ചയ്ക്ക് വര്‍ഗീയത പറയുകയാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പച്ചയ്ക്ക് വര്‍ഗീയത പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു കയ്യില്‍ യേശുവും മറ്റൊരു കയ്യില്‍ കൃഷ്ണനെയും കൊണ്ട് വീടുകളില്‍ പോകുന്ന പാഷാണം വര്‍ക്കിയെ പോലെയാണ് കോടിയേരി. ഒരു വീട്ടില്‍ കൃഷ്ണനെ കാണിക്കും. മറ്റൊരു വീട്ടില്‍ യേശുവിനെ കാണിക്കും. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ സന്തുലിതമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ വി എസ് അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. കോണ്‍ഗ്രസ് അതിനെ വിമര്‍ശിച്ചിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. എല്ലാം സംഭവിക്കുമ്പോള്‍ ഒറ്റപ്പെട്ട ആക്രമണമെന്ന് പറയുന്നു. ഇന്നും പൊലീസ് സ്‌റ്റേഷനു നേരെ ബോംബെറിഞ്ഞു. സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തുകൊണ്ട് തുടര്‍ നടപടി സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കണമെന്നും ഗുരുതരമായ കണ്ടെത്തലുകള്‍ ആണ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്നും സതീശന്‍ പറഞ്ഞു.

ഞങ്ങളുടെ ദേശീയ പാര്‍ട്ടിയെ കുറിച്ച് കോടിയേരി പറയണ്ട. അഹമ്മദാബാദ് മുംബൈ ബുള്ളറ്റ് ട്രെയിന്‍ വരേണ്യ വര്‍ഗത്തിന്റെതാണെന്ന് യച്ചുരി പറയുന്നു. ആ അഖിലേന്ത്യ നേതാവ് പറയുന്നതെങ്കിലും കോടിയേരി കേരളത്തില്‍ നടപ്പാക്കട്ടെ. കെ. റെയില്‍ ഡിപിആറില്‍ ഉള്ളത് കേന്ദ്ര നയമല്ല. ജെയ്ക്ക വായ്പക്ക് വേണ്ടിയാണ് ഡിപിആര്‍. വായ്പ കിട്ടാനും അവരുടെ സ്‌ക്രാപ്‌സ് വില്‍ക്കാനുമാണ് ഇത്. അല്ലാതെ ഇത് കേന്ദ്ര നയമെന്ന് പറയുന്നത് ആര് വിശ്വസിക്കുമെന്നും വി ഡി സതീശന്‍ തിരുവനന്തപുരത്ത് ചോദിച്ചു.

Top