സ്പീക്കറുടെ നടപടി ഒ.രാജഗോപാലിന്റെ ഉപദേശം കേട്ട്; വിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തപുരം: ഇന്നലെ ഡയസിലെത്തി പ്രതിഷേധിച്ച നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ സ്പീക്കര്‍ എടുത്ത നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംഎല്‍എമാര്‍ക്കെതിരായ സ്പീക്കറുടെ നടപടി സഭയിലെ ബിജെപി അംഗമായ ഒ.രാജഗോപാലിന്റെ ഉപദേശം കേട്ടാണെന്നാണ് ചെന്നിത്തലയുടെ ആരോപണം.

കൂടിയാലോചിച്ച ശേഷമേ നടപടിയെടുക്കൂ എന്ന് പറഞ്ഞ സ്പീക്കര്‍ പ്രതിപക്ഷവുമായി ആലോചിക്കാതെ ഏകപക്ഷീയമായിട്ടാണ് നടപടിയെടുത്തതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സര്‍ക്കാര്‍ നല്‍കുന്നത് തെറ്റായ സന്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നലെ സ്പീക്കര്‍ വിളിച്ചുചേര്‍ത്ത കക്ഷി നേതാക്കളുടെ യോഗത്തില്‍ എംഎല്‍എമാര്‍ക്കെതിരെ നടപടി വേണമെന്ന് ഒ.രാജഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എല്ലാവരുമായും കൂടിയാലോചിച്ച ശേഷം നടപടിയെടുക്കാമെന്നാണ് സ്പീക്കര്‍ പറഞ്ഞത്. ‘സ്പീക്കര്‍ കഴിഞ്ഞ കാല സംഭവങ്ങള്‍ മറക്കരുത്’ എന്ന് പറഞ്ഞ ചെന്നിത്തല, ശ്രീരാമകൃഷ്ണന്‍ തന്നെ നടപടിയെടുത്തത് കാവ്യനീതിയാണെന്നും പരിഹസിച്ചു.

ഷാഫി പറമ്പില്‍ എംഎല്‍എക്ക് പൊലീസ് മര്‍ദ്ദനത്തില്‍ പരുക്കേറ്റ സംഭവത്തില്‍ ഇന്നലെ ഡയസിലെത്തി പ്രതിഷേധിച്ച റോജി എം ജോണ്‍, ഐ സി ബാലകൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത് എന്നിവര്‍ക്കെതിരെയാണ് സ്പീക്കറുടെ ശാസന.303ാം ചട്ടപ്രകാരമാണ് നടപടി. ഇവര്‍ സാമാന്യ മര്യാദയും ചട്ടങ്ങളും ലംഘിച്ചു. വ്യക്തിപരമായ നടപടിയല്ലെന്നും ജനാധിപത്യ സമൂഹത്തെ ബാധിക്കുന്ന നടപടികളിലാണ് ശിക്ഷയെന്നും സ്പീക്കര്‍ ശാസന നല്‍കിക്കൊണ്ട് പറഞ്ഞത്.

Top