കോവിഡ് മരണക്കണക്കില്‍ അപാകത, അര്‍ഹര്‍ക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്നും പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണപ്പട്ടികയില്‍ അപാകതയെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

എംഎല്‍എ പി സി വിഷ്ണുനാഥാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. സംസ്ഥാനത്തെ കൊവിഡ് മരണപ്പട്ടിക അപൂര്‍ണ്ണമാണെന്നും പട്ടികയിലെ അപാകത പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും, സുപ്രിം കോടതിയുടെ നിര്‍ദേശ പ്രകാരം അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

അതേസമയം പട്ടികയില്‍ ഇല്ലാത്ത മരണങ്ങള്‍ ഉള്‍പെടുത്താന്‍ പോര്‍ട്ടല്‍ തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി. 30 ദിവസത്തിനകമുള്ള മരണം കൊവിഡ് മരണമായി കണക്കാക്കുമെന്നും കേന്ദ്ര നിര്‍ദേശം വന്ന ഉടന്‍ നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി തുടങ്ങിയെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

കൂടാതെ പരാതി പരിഹരിക്കുന്നതിന് ജില്ലാ തലത്തില്‍ സമിതിയെ നിയോഗിച്ചെന്നു പറഞ്ഞ ആരോഗ്യമന്ത്രി മികച്ച രീതിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കേരളമെണെന്നും കൂട്ടിച്ചേര്‍ത്തു. ഓക്‌സിജന്‍ ലഭിക്കാതെ ഒരാള്‍ പോലും മരിച്ചിട്ടില്ല. വാക്സിനേഷനിലും ഊര്‍ജിത നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞു.

Top