കൂട്ടുകാരിയെ ഉപദ്രവിക്കുന്നത് എതിർത്തു; ഡൽഹി സർവകലാശാല വിദ്യാർഥിയെ കുത്തിക്കൊന്നു

ന്യൂഡൽഹി : വനിതാ സുഹൃത്തിനെ മറ്റൊരു വിദ്യാർഥി ഉപദ്രവിക്കുന്നത് എതിർത്തതിന് ഡൽഹി സർവകലാശാലയിലെ 19കാരനായ വിദ്യാർഥിയെ കുത്തിക്കൊന്നു. സൗത്ത് ക്യാംപസിലെ ആര്യഭട്ട കോളജിന് പുറത്താണ് സംഭവം. സ്‌കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിലെ ഒന്നാം വർഷ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായ നിഖിൽ ചൗഹാൻ ആണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേർ പിടിയിലായി.

ബൈക്കിലെത്തിയ സംഘം യുവാവിന്റെ നെഞ്ചിൽ കുത്തുന്നതിന്റെ ദൃശ്യങ്ങൾ കോളേജിന് സമീപത്തെ സിസിടിവിവിയിൽ പതിഞ്ഞിരുന്നു. തുടർന്ന് പ്രതികൾ രണ്ടു സ്‌കൂട്ടറുകളിലും ഒരു ബൈക്കിലുമായി രക്ഷപ്പെടുന്നതായും ദൃശ്യങ്ങളിലുണ്ട്. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ മറ്റ് വിദ്യാർഥികളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഒരാഴ്ച മുൻപാണ് സഹപാഠിയായ പെൺകുട്ടിയോട് മറ്റൊരു സഹപാഠി മോശമായി പെരുമാറിയത്. ഇത് നിഖിൽ എതിർത്തതോടെ പ്രതിക്ക് വൈരാഗ്യം ഉണ്ടാവുകയും പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.

തുടർന്ന് പ്രതിയും മറ്റു മൂന്ന് കൂട്ടാളികളും ചേർന്ന് കോളജ് ഗേറ്റിന് പുറത്തുവച്ച് നിഖിലിനെ കാണുകയും നെഞ്ചിൽ കുത്തുകയുമായിരുന്നെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.ഡൽഹി പശ്ചിമ വിഹാർ സ്വദേശിനിയായ നിഖിൽ പഠനത്തിനൊപ്പം പാർട് ടൈമായി മോഡലിങ്ങും ചെയ്തിരുന്നു. മോഡലിങ്ങും അഭിനയവും ഇഷ്ടപ്പെട്ടിരുന്ന യുവാവ് നഗരത്തിലെ നിരവധി മത്സരങ്ങളിൽ പങ്കെടുത്തിരുന്നുവെന്ന് കുടുംബം പറഞ്ഞു. സുഹൃത്തുക്കളെ കാണാനായി വീട്ടിൽ നിന്നിറങ്ങിയ നിഖിൽ ക്രൂരമായി കുത്തേറ്റ് മരിച്ച വിവരമാണ് പിന്നീട് കുടുംബം അറിയുന്നത്. കോളജിൽ നടന്ന ദാരുണ സംഭവം ദൗർഭാഗ്യകരമെന്ന് ഡൽഹി സർവകലാശാല പ്രസ്താവനയിൽ അറിയിച്ചു.

Top