ഇസ്രയേലിൽ നിർമാണ, നഴ്സിങ് മേഖലകളിൽ ഇന്ത്യക്കാർക്ക് അവസരം; ഒരു ലക്ഷത്തോളം പേരെ റിക്രൂട്ട് ചെയ്യും

ടെൽ അവീവ്: ഇസ്രയേലിൽ ജോലി ചെയ്യുന്ന വിദേശികളിൽ വലിയൊരു വിഭാഗവും ഇന്ത്യക്കാരാണ്. ഹമാസ് ആക്രമണത്തിനു പിന്നാലെ ജോലിയിൽനിന്നു പറഞ്ഞയച്ച പലസ്തീൻകാർക്കു പകരം ഒരു ലക്ഷത്തോളം ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാൻ ഇസ്രയേൽ തയാറെടുക്കുന്നതായി റിപ്പോർട്ട്. നിർമാണ മേഖലയിലേക്കും, നഴ്സിങ് രംഗത്തേക്കും ഇന്ത്യയിൽ നിന്നുള്ളവർക്ക് കൂടുതൽ അവസരം നൽകാൻ നേരത്തെ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയിരുന്നു.

ജോലിയിൽനിന്ന് പിരിച്ചുവിട്ട 90,000ലധികം പലസ്തീൻകാർക്കു പകരമായി ഇന്ത്യയിൽനിന്നുള്ളവരെ ജോലിക്കായി റിക്രൂട്ട് ചെയ്യാൻ അനുമതി തേടി നിർമാണ മേഖലയിലെ കമ്പനികൾ ഇസ്രയേൽ സർക്കാരിനെ സമീപിച്ചതായാണ് വിവരം. കമ്പനികൾ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടിൽ സൂചനയുണ്ട്. പലസ്തീനിയൻ ജോലിക്കാരെ പിരിച്ചുവിട്ടത് ഇസ്രയേലിലെ നിർമാണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇസ്രയേൽ ബിൽഡേഴ്സ് അസോസിയേഷൻ പ്രതിനിധിയെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമാണ് ഇക്കാര്യങ്ങൾ റിപ്പോർട്ടു ചെയ്തത്.

എന്നാൽ ഇസ്രയേൽ – ഹമാസ് സംഘർഷം മാറ്റമില്ലാതെ തുടരുകയാണ്. ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1400ഓളം പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. ഇതിനു തിരിച്ചടിയായി ഹമാസിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയ ഇസ്രയേൽ ഗാസയിൽ ആക്രമണം തുടരുകയാണ്. പതിനായിരത്തിലേറെപ്പേർക്കാണ് ഇതിനകം ഗാസയിൽ ജീവൻ നഷ്ടപ്പെട്ടത്.

Top