അമ്പാല: എസ്ബിഐ ലോക്കറില്‍ സൂക്ഷിച്ച മയക്കുമരുന്നും, സ്വര്‍ണ്ണവും മൊഹാലി പൊലിസിന്റെ പ്രത്യേക സംഘം പിടിച്ചെടുത്തു. 21 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം, 116 ഗ്രാം മയക്ക് മരുന്ന്, പന്ത്രണ്ടോളം സ്ഥലങ്ങളുടെ ആധരങ്ങള്‍ എന്നിവയാണ് എസ്ബിഐ ലോക്കറില്‍ നിന്ന് പിടിച്ചെടുത്തത്. പഞ്ചാബിലെ അമ്പാലയിലാണ് സംഭവം.
മയക്കുമരുന്നു ഇടപാടുകാരിയുടെ എസ്ബിഐയുടെ അമ്പാലയിലെ ബാങ്ക് ലോക്കറില്‍ നിന്നാണ് മൊഹാലി യൂനിറ്റ് പൊലീസിന്റെ പ്രത്യേക സംഘം ഇത് കണ്ടെടുത്തത്. സംഭവത്തില്‍ ഇടപാടുകാരിയായ 35-കാരി സ്വീറ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ട് ഗുര്‍പ്രീത് സിങ്ങ് എന്നൊരാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലിനിടെയാണ് മയക്കു മരുന്നു ഇടപാടുകാരായ സ്വീറ്റിയെ കുറിച്ചും ബല്‍ദേവിനെ കുറിച്ചും ഇയാള്‍ വെളിപ്പെടുത്തിയത്.
സ്വീറ്റിക്കും ഭര്‍ത്താവ് ബല്‍ദേവിനും വേണ്ട മയക്കു മരുന്നു എത്തിച്ചുകൊടുക്കുകയാണ് തന്റെ ജോലിയെന്നും മറ്റൊന്നും അറിയില്ലെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് അമ്പാലയിലെ എസ്ബിഐ മാനേജരുമായി ബന്ധപ്പെട്ട് സ്വീറ്റിയുടെ ബാങ്ക് ലോക്കര്‍ തുറക്കാനുള്ള സഹായം ആവശ്യപ്പെടുകയായിരുന്നു. മനേജരുടെ സാന്നിധ്യത്തിലാണ് സ്വര്‍ണവും, മയക്കുമരുന്നും മറ്റു വസ്തുക്കളും പൊലീസ് പുറത്തെടുത്തത്.
അതേസമയം, ബല്‍ദേവിനെ മയക്കുമരുന്നു കടത്തുന്നതിനിടെ 2016 ഡിസംബറില്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളെ പട്യാല ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ജയിലില്‍ വെച്ച് പരിചയപ്പെട്ട മറ്റൊരു മയക്കു മരുന്നു കേസിലെ പ്രതിയുമായി കരാര്‍ ഉറപ്പിക്കുകയും, തുടര്‍ന്ന്ബല്‍ദേവിന്റെ ഭാര്യ സ്വീറ്റി വഴി മയക്കുമരുന്നു വ്യാപാരം തുടരുകയായിരുന്നു. ഇതിനിടയിലാണ് ഗുര്‍പ്രീത് അറസ്റ്റിലായത്. ബാറുകളില്‍ മയക്കു മരുന്ന് എത്തിക്കുക എന്നതാണ് സ്വീറ്റിയുടെ ജോലി.
തുടര്‍ന്ന് സ്വീറ്റി ബല്‍ദേവിന്റെ നിര്‍ദ്ദേശ പ്രകാരം മനോജുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെത്തുകയും നൈജീരിന്‍ ഇടപാടുകാരുമായി കരാറുറപ്പിക്കുകയും ചെയ്തിരുന്നു. ചണ്ഡിഗഡിലേക്കും പഞ്ചാബിലേക്കും വേണ്ട മയക്കുമരുന്നുകള്‍ കൈകാര്യം ചെയ്യുന്നത് സ്വീറ്റിയാണ്. മയക്കു മരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ പഞ്ചാബില്‍ അന്വേഷണം ശക്തമാക്കുമെന്ന് മൊഹാലി പൊലീസ് ഇന്‍സ്‌പെക്ടര്‍ രാം ദര്‍ശന്‍ പറഞ്ഞു.