ഓപ്പറേഷന്‍ ആഗ്: സംസ്ഥാനത്താകെ ഇതുവരെ പിടിയിലായത് 2069 ഗുണ്ടകള്‍

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഗുണ്ടകളെ പിടികൂടി പൊലീസ്. ഓപ്പറേഷൻ ആഗിലൂടെ വിവിധ ജില്ലകളിൽ നിന്ന് ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളുമടക്കം 2069 ഗുണ്ടകളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗുണ്ടാ പ്രവർത്തനങ്ങള്‍ ചർച്ച ചെയ്യാൻ ഡിജിപി 13ന് ജില്ലാ പൊലീസ് മേധാവിമാരുടെ യോഗം വിളിച്ചു.

പൊലീസ് ഗുണ്ടാബന്ധം, തലസ്ഥാനത്തടക്കം അഴിഞ്ഞാടുന്ന ഗുണ്ടാസംഘങ്ങൾ, വിദേശ ടൂറിസ്റ്റുകൾക്കെതിരെപ്പോലും തുടർച്ചയായ അതിക്രമം, ഗുണ്ടാ രാഷ്ട്രീയബന്ധം അങ്ങിനെ സർക്കാറും പൊലീസും നിരന്തരം പഴികൾ കേൾക്കുന്നതോടെയാണ് വീണ്ടുമുള്ള നടപടി. വാറണ്ട് പ്രതികൾ, പിടികിട്ടാപ്പുള്ളികൾ, കരുതൽ തടങ്കൽ വേണ്ട സാമൂഹ്യ വിരുദ്ധർ, ലഹരി കേസ് പ്രതികൾ എന്നിവര്‍ക്കെതിരെ അരിച്ചു പെറുക്കി നടപടിയെടുക്കാനാണ് നിർദേശം. കഴിഞ്ഞ രണ്ട് ദിവസം നീണ്ട സംസ്ഥാന വ്യാപക തെരിച്ചലിലാണ് ഗുണ്ടകള്‍ പിടിയിലായത്. കാപ്പാ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഒളിവിൽ കഴിഞ്ഞിരുന്നവർ, വിവിധ കേസിലെ വാറണ്ട് പ്രതികള്‍, നല്ലനടപ്പിന് ബോണ്ടുവച്ചിട്ടും ലംഘിച്ചവർ എന്നിവരെ പൊലീസ് റിമാൻഡ് ചെയ്തു.

തലസ്ഥാനത്താണ് ഏറ്റവും കൂടുതൽ ഗുണ്ടളെ പിടിച്ചത്. 297 പേരെയാണ് തിരുവനന്തപുരത്ത് പിടികൂടിയത്. റൗഡി പട്ടികയിൽപ്പെട്ടവരുടെ ചിത്രങ്ങളും വിരൽ അടയാളങ്ങളും ശേഖരിച്ചു. കരുതൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. സംസ്ഥാന വ്യാപകമായി ഡേറ്റാ ബാങ്ക് തയ്യാറാക്കുക കൂടിയാണ് ലക്ഷ്യം. ഈ മാസം 13ന് ഡിജിപി നടത്തുന്ന ജില്ലാ പൊലീസ് മേധാവിമാരുടെ യോഗത്തിൽ ഓപ്പറേഷൻ ആഗിൽ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമായ ചർച്ച നടത്തും. ഗുണ്ട പ്രവർത്തനങ്ങളെ കുറിച്ച് ജില്ലാ പൊലീസ് മേധാവിമാർക്ക് വിവരം നൽകേണ്ട ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രവർത്തനം പുനസംഘടിപ്പിക്കും. മിക്ക് സെപ്യൽ ബ്രാഞ്ച് ഡിവൈഎസ്പിമാർക്കും പ്രവർത്തന മികവില്ലെന്നാണ് പൊലീസ് ആസ്ഥാനത്തെ വിലയിരുത്തൽ. ഡിജിപിയുടെ യോഗം ഇക്കാര്യം ചർച്ച ചെയ്യും. ഇന്റലിഡൻസ് എഡിജിപി ഇതേ കുറിച്ചുളള റിപ്പോർട്ട് യോഗത്തിൽ അവസരിപ്പിക്കും.

Top