ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ തുറന്ന ഷട്ടര്‍ അടച്ചു

ഇടുക്കി: ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ തുറന്ന ഷട്ടര്‍ അടച്ചു. 40 സെന്റിമീറ്റര്‍ ഉയര്‍ത്തിയ മൂന്നാം നമ്പര്‍ ഷട്ടറാണ് അടച്ചത്. ചൊവ്വാഴ്ച ആണ് ഷട്ടര്‍ തുറന്നത്. നാല് മാസത്തിനിടെ മൂന്ന് തവണയാണ് ഇടുക്കി അണക്കെട്ട് തുറന്നത്.

അതേസമയം മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതിയില്‍ കേരളം പുതിയ അപേക്ഷ ഫയല്‍ ചെയ്തു. അണക്കെട്ടില്‍ നിന്ന് രാത്രി വെള്ളം തുറന്നുവിടുന്നതില്‍ നിന്ന് തമിഴ്‌നാടിനെ വിലക്കണം എന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ. അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നതിനെ കുറിച്ച് തീരുമാനിക്കാന്‍ പുതിയ സമിതി രൂപീകരിക്കണം എന്ന് കേരളം ആവശ്യപ്പെട്ടു.

ഇരു സംസ്ഥാനങ്ങളിലെയും അംഗങ്ങള്‍ ഉള്‍പെടുന്നതാകണം സമിതിയെന്നാണ് കേരളത്തിന്റെ നിലപാട്. ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണം എന്ന് മേല്‍നോട്ട സമിതിയോട് നിര്‍ദ്ദേശിക്കണമെന്നും കേരളത്തിന്റെ പുതിയ അപേക്ഷയില്‍ പറയുന്നു.

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറില്‍ നിന്ന് രാത്രികാലങ്ങളില്‍ വെള്ളം ഒഴുക്കുന്നതിനെതിരെ ജനരോഷം ശക്തമായതോടെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. വീടുകളില്‍ വെള്ളം കയറി ഉണ്ടായ ദുരിതക്കാഴ്ചകളുടെ ദൃശ്യങ്ങളും ചിത്രങ്ങളും സുപ്രീംകോടതിയില്‍ നല്‍കുന്ന അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്താനാണ് തീരുമാനം.

Top