വിഴിഞ്ഞം സംഘർഷം; ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ നാളെയും സര്‍ക്കുലര്‍

തിരുവനന്തപുരം: ആര്‍ച്ച് ബിഷപ്പിന്റെ സ‍ർക്കുലർ നാളെയും ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ വായിക്കും. പ്രധാനമായും കഴിഞ്ഞ ദിവസങ്ങളിലെ സംഘർഷത്തിന് പിന്നിലെ സാഹചര്യം വിശദീകരിച്ചാണ് സർക്കുലർ. പ്രകോപനപരമായ സാഹചര്യങ്ങളാണ് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് സര്‍ക്കുലറിലെ വിമർശനം. സർക്കാരിന്റെ നിസംഗ മനോഭാവം പ്രതിഷേധാർഹമാണ്. അതിജീവന സമരത്തിന് നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുന്നു. സമരത്തിന്റെ പേരിൽ സംഘർഷം ആഗ്രഹിക്കുന്നില്ല. സമാധാനാന്തരീക്ഷം ഉറപ്പുവരുത്താൻ സർക്കാർ മുൻകൈ എടുക്കണമെന്നും സര്‍ക്കുലറിലുണ്ട്. തുറമുഖ നിര്‍മ്മാണം സ്ഥിരമായി നിർത്തിവയ്ക്കണം എന്നാവശ്യപ്പെടുന്നില്ല. നിർമാണം നിർത്തിവച്ചുള്ള പഠനമാണ് ആവശ്യപ്പെടുന്നതെന്നും സ‍ർക്കുലറിൽ പറയുന്നു.

അതേസമയം വിഴിഞ്ഞം ചീഫ് സെക്രട്ടറിയും ലത്തീൻ സഭാ നേതാക്കളുമായുള്ള ചർച്ചക്ക് മുൻകൈ എടുത്ത കർദ്ദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കർദ്ദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ മുൻകെ എടുത്താണ് ചീഫ് സെക്രട്ടറിയും ലത്തീൻ രൂപതയും തമ്മിലെ ചർച്ചക്ക് കളമൊരുക്കിയത്. ആ‌ർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേരെ എന്നിവർ ചർച്ചക്കെത്തിയിരുന്നു. അതിനുശേഷം കർദ്ദിനാൾ ക്ലിമീസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇനിയൊരു സംഘർഷം ഒഴിവാക്കണമെന്നാണ് പൊതുവിലുണ്ടായ ധാരണ.

തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയിലേക്ക് സമര സമിതി നിർദ്ദേശിക്കുന്ന ഒരാളെ കൂടി അംഗമാക്കണമെന്ന ഒത്തുതീർപ്പ് നിർദ്ദശം പരിഗണനയിലാണ്. തീരത്തെ സംഘർഷത്തിലും പൊലീസ് സ്റ്റേഷൻ ആക്രമണത്തിലും കേസെടുത്തെങ്കിലും അറസ്റ്റിലേക്ക് ഉടൻ പൊലീസ് കടക്കാനിടയില്ല.

Top