oommenchandy- solar case-court-stay

ബംഗളൂരു: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ ശിക്ഷാനടപടി സ്‌റ്റേ ചെയ്തു.ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. ജനുവരി 26 വരെയാണ് സ്റ്റേ.തെളിവ് നല്‍കാന്‍ ഡിസംബര്‍ ആറിന് ഉമ്മന്‍ ചാണ്ടി ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ബംഗളൂരുവിലെ വ്യവസായിയും മലയാളിയുമായ എം.കെ. കുരുവിളയുടെ ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ആറു പ്രതികള്‍ 1.6 കോടി രൂപ നല്‍കണമെന്ന് ഒക്ടോബര്‍ 24ന് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്ത് ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച അപ്പീലിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.

സോളാര്‍പാനലിന് സാങ്കേതിക വിദ്യയും സബ്‌സിഡിയും വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കിയെന്നായിരുന്നു എം.കെ. കുരുവിളയുടെ പരാതി. പ്രതികളായ ആറു പേരും ചേര്‍ന്ന് 1.6 കോടി ആറു മാസത്തിനകം പരാതിക്കാരന് നല്‍കണമെന്നാണ് ബംഗളൂരു കോടതി വിധിച്ചത്.

എറണാകുളം കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോസ എജുക്കേഷന്‍ കണ്‍സല്‍ട്ടന്റ്‌സ് എന്ന കമ്പനിയാണ് ഒന്നാം പ്രതി. കമ്പനി എം.ഡി ബിനു നായര്‍ രണ്ടും ഡയറക്ടര്‍ ആന്‍ഡ്രൂസ് മൂന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് ദില്‍ജിത്ത് നാലും സോസ കണ്‍സല്‍ട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ് ആറും പ്രതികളാണ്.

Top