ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച കേസ്: നടന്‍ വിനായകന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു

കൊച്ചി : ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ നടന്‍ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തു. വിനായകന്റെ മൊബൈല്‍ ഫോണ്‍ നിര്‍ണായക തെളിവായി പൊലീസ് പിടിച്ചെടുത്തു. കലൂരിലെ വിനായകന്റെ വീട്ടിലെത്തിയാണ് പൊലീസ് സംഘം ചോദ്യം ചെയ്തത്. എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസാണ് വിനായകനെതിരായ പരാതികള്‍ അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലില്‍ വിനായകന്‍ കുറ്റം സമ്മതിച്ചു. പ്രകോപനം കൊണ്ടാണ് അത്തരത്തില്‍ ഫേസ്ബുക്കില്‍ ലൈവ് നടത്തിയതെന്ന് വിനായകന്‍ പോലീസിനോട് പറഞ്ഞതായാണ് വിവരം.

വിലാപയാത്രക്കിടെയാണ് നടന്‍ വിനായകന്‍ സമൂഹ മാധ്യമങ്ങളില്‍ ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിക്കുന്ന വിധത്തില്‍ പോസ്റ്റിട്ടത്. ഇതിനെതിരെ നിരവധി പരാതികള്‍ എത്തിയതോടെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തത്. പ്രകോപനപരമായി സംസാരിക്കല്‍ , മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്. വിനായകനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ സനല്‍ നെടിയതറ പൊലീസ് സ്റ്റേഷന് മുമ്പില്‍ ഒറ്റയാള്‍ സമരം നടത്തിയിരുന്നു.

Top