പുനഃസംഘടന നടപടികള്‍ നിര്‍ത്തിവെക്കണം; ഉമ്മന്‍ ചാണ്ടി, നാളെ സോണിയയെ കാണും

oommen chandy

ന്യൂഡല്‍ഹി: കെ.പി.സി.സി. പുനഃസംഘടന നിര്‍ത്തിവെപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി സമ്മര്‍ദം ചെലുത്തുന്നതായി റിപ്പോര്‍ട്ട്. നാളെ സോണിയാ ഗാന്ധിയുമായി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തും. എ.ഐ.സി.സി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വിപുലമായ പുനഃസംഘടന ഒഴിവാക്കണമെന്ന് നേരിട്ട് ആവശ്യപ്പെടുമെന്നാണ് വിവരം.

വിപുലമായ കെ.പി.സി.സി. പുനഃസംഘടന പാടില്ല എന്നൊരു നിലപാടിലാണ് എ, ഐ ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നത്. നവംബര്‍ രണ്ടിന് ചേര്‍ന്ന കെ.പി.സി.സി. നേതൃയോഗത്തില്‍ നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. കേരളത്തിലെ പല മുതിര്‍ന്ന നേതാക്കളും സംഘടനാ തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകരുതെന്ന നിര്‍ദേശമായിരുന്നു മുന്നോട്ടുവച്ചിരുന്നത്. എന്നാല്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ ഇത് തള്ളിയിരുന്നു. അതായത് ഭൂരിഭാഗം ഡി.സി.സികളും പുനഃസംഘടനയുമായി മുന്നോട്ടു പോകാന്‍ പച്ചക്കൊടി കാണിച്ചിരുന്നു എന്നായിരുന്നു സുധാകരന്‍ വ്യക്തമാക്കിയത്.

എന്നാല്‍ എ, ഐ ഗ്രൂപ്പുകള്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്. ഇതിന്റെ ഭാഗമായാണ് കനത്ത സമ്മര്‍ദവുമായി ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. നാളെ സോണിയാ ഗാന്ധിയുമായി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തും. എ.ഐ.സി.സി. ദേശീയ തലത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ കെ.പി.സി.സി. പുനഃസംഘടന വിപുലമായ തരത്തില്‍ പാടില്ലെന്ന കാര്യമാകും ഉമ്മന്‍ ചാണ്ടി മുന്നോട്ടുവെക്കുക. നിലവില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനുകള്‍ ആരംഭിച്ചിട്ടുണ്ട്.

മാര്‍ച്ച് വരെയാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനുകള്‍ നടക്കുക. സ്വാഭാവികമായും എ.ഐ.സി.സി. തലത്തിലേക്ക് തിരഞ്ഞെടുപ്പിന് പോകേണ്ടതുണ്ട്. കെ.പി.സി.സി. അധ്യക്ഷനെ ഉള്‍പ്പെടെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നാണ് എ.ഐ.സി.സി. നിര്‍ദേശിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ നിലവിലെ പുനഃസംഘടന നിര്‍ത്തിവെക്കണമെന്ന ആവശ്യമായിരിക്കും ഉമ്മന്‍ ചാണ്ടി പ്രധാനമായും ആവശ്യപ്പെടുക.

കെ.പി.സി.സി. സെക്രട്ടറിമാരെ തീരുമാനിക്കാനുള്ള ചര്‍ച്ചകളിലേക്ക് കടക്കാന്‍ പോവുകയാണ് കെ.പി.സി.സി. ഇത് തടയണമെന്ന ആവശ്യവും ഉമ്മന്‍ ചാണ്ടി മുന്നോട്ടുവെക്കും. കുറച്ചുനാള്‍ മുന്‍പ് രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്ന് വിഷയത്തില്‍ ഏതെങ്കിലും വിധത്തിലുള്ള നിര്‍ദേശമോ അറിയിപ്പോ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. പുനഃസംഘടന നിര്‍ത്തിവെക്കണം എന്ന ആവശ്യം തന്നെ ആയിരുന്നു ചെന്നിത്തലയും അന്ന് ഉന്നയിച്ചിരുന്നത്.

 

Top