OOmmen chandy supported E P Jayarajan

തിരുവനന്തപുരം: ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി കേരളത്തിന്റെ അഭിമാനമാണെന്ന് പറഞ്ഞ ഇ.പി ജയരാജനെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഇത്തരം അബദ്ധങ്ങള്‍ ആഘോഷിക്കുകയല്ല അത് മറച്ചുവെക്കാനുളള ധാര്‍മ്മികത മാധ്യമങ്ങള്‍ കാണിക്കണമായിരുന്നു എന്നാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ പ്രതികരിച്ചത്. നിങ്ങള്‍ ഇ.പി ജയരാജനോട് ചെയ്തത് ശരിയാണോ എന്ന് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ പ്രതികരിച്ചത്. തനിക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ താന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് മരിച്ച വിവരം ലഭിക്കുന്നത്. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന താന്‍ അവിടെയിറങ്ങുകയും തിരിച്ചു പോരുകയും ചെയ്തു. കെഎം മാണി അനുശോചനം പ്രകടിപ്പിച്ചുവെന്നാണ് തന്നോട് പറഞ്ഞത്. ടെലിവിഷനില്‍ മാണിയുടെ അനുശോചനവുമുണ്ടായിരുന്നു.

എന്നാല്‍ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നു വിവരം ലഭിച്ചു അത് തെറ്റായ വാര്‍ത്തയാണെന്ന്. അതും കഴിഞ്ഞ് രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് മരണം സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അവസരങ്ങളില്‍ തെറ്റു പറ്റാമെന്നും അപ്പോള്‍ മാധ്യമപ്രവര്‍ത്തകരാണ് തിരുത്തേണ്ടതെന്നും പഴയ മാധ്യമ പ്രവര്‍ത്തകര്‍ അങ്ങിനെ ചെയ്യാറുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Top