ഗോപിനാഥിനെ അനുനയിപ്പിച്ച് ഉമ്മന്‍ചാണ്ടി; പ്രചാരണത്തിനിറങ്ങും

പാലക്കാട്: പാര്‍ട്ടിയില്‍ അര്‍ഹിക്കുന്ന പരിഗണനയെന്ന ഉറപ്പില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് എ.വി.ഗോപിനാഥിനെ ഒപ്പം നിര്‍ത്തി ഉമ്മന്‍ ചാണ്ടി. വിമതസ്വരം ഉയര്‍ത്തിയ ഗോപിനാഥുമായി അര്‍ധരാത്രി ചര്‍ച്ച നടത്തിയ ഉമ്മന്‍ ചാണ്ടി പതിനഞ്ചു മിനുട്ടുകൊണ്ട് മഞ്ഞുരുകല്‍ ഉറപ്പാക്കി. ചര്‍ച്ചയില്‍ തൃപ്തനാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്നും എ.വി.ഗോപിനാഥ് പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ വരവറിഞ്ഞ് പെരിങ്ങോട്ടുകുറിശിയിലെ എ.വി. ഗോപിനാഥിന്റെ വീടും പരിസരവും പ്രവര്‍ത്തകരാല്‍ തിങ്ങിനിറഞ്ഞിരുന്നു. ഇന്നലെ കോട്ടയത്തുനിന്ന് രാത്രി ഏഴിന് ശേഷം പുറപ്പെട്ട ഉമ്മന്‍ ചാണ്ടി പന്ത്രണ്ടിനാണ് പെരിങ്ങോട്ടുകുറിശിയില്‍ എത്തിയത്.

ഗോപിനാഥുമായി അടച്ചിട്ട മുറിയില്‍ പതിനഞ്ചു മിനിറ്റ് ചര്‍ച്ച. ഗോപിനാഥിനെ പാര്‍ട്ടിക്ക് വേണമെന്നും സംഘടനയെ ശക്തിപ്പെടുത്തുകയെന്ന ആവശ്യത്തെ അംഗീകരിക്കുന്നതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചര്‍ച്ചയില്‍ തൃപ്തനാണെന്നും ചില ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ടെന്നും എ.വി ഗോപിനാഥിന്റെ പ്രതികരണം.

ഗോപിനാഥിന് പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനം നല്‍കാന്‍ ഒന്നരമാസം മുന്‍പ് പരിഗണിച്ചതാണ്. ഇതു തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുന്നിലുള്ളത്. ഒരാഴ്ച മുന്‍പ് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരനും ഗോപിനാഥുമായി ചര്‍ച്ച നടത്തി ഉടന്‍ പരിഹാരമെന്ന ഉറപ്പ് നല്‍കിയിരുന്നു. ഉമ്മന്‍ ചാണ്ടി എത്തുന്നതിന് മുന്‍പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഗോപിനാഥിനെ ഫോണില്‍ വിളിച്ചിരുന്നു.

Top