പൊതുദർശനം അവസാനിച്ചു; പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് അന്തിമ സംസ്കാര ശുശ്രൂഷ

കോട്ടയം : കർണാടകയിലും കേരളത്തിലുമായി മൂന്നു ദിവസം നീണ്ടുനിന്ന പൊതുദർശനം പൂർത്തിയാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശവസംസ്കാര ശുശ്രൂഷകളുടെ അവസാന ഭാഗം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പുരോഗമിക്കുന്നു. തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികൾക്കിടയിലൂടെയും വിലാപഗാനത്തിന്റെ അകമ്പടിയോടെയും പുതുപ്പള്ളി പള്ളിയിലെത്തിച്ച മൃതദേഹത്തിൽ, അദ്ദേഹത്തിന്റെ മരണത്തിന്റെ മൂന്നാം ദിനം രാത്രി വൈകിയും നൂറു കണക്കിനു പേർ അന്ത്യാഞ്ജലി അർപ്പിച്ചു. എത്ര തിരക്കുണ്ടെങ്കിലും എല്ലാ ഞായറാഴ്ചയും മുടങ്ങാതെ എത്തിയിരുന്ന പുതുപ്പള്ളി പള്ളിയിലേക്കുള്ള ഉമ്മൻ ചാണ്ടിയുടെ അവസാന യാത്രയിൽ പതിനായിരങ്ങൾ നിറകണ്ണുകളോടെ ആംബുലൻസിനൊപ്പം നടന്നെത്തി. അവസാന ഘട്ടത്തിൽ രാഹുൽ ഗാന്ധിയും വിലാപയാത്രയുടെ ഭാഗമായി. ഇതിനു ശേഷമായിരുന്നു അവസാന ഘട്ട പൊതുദർശനം.

ആയിരക്കണക്കിന് ആളുകളുടെ പരാതികൾക്ക് പരിഹാരം കണ്ട തറവാട്ടു വീട്ടിലും നിർമാണത്തിലിരിക്കുന്ന പുതിയ വീട്ടിലും പൊതുദർശനവും പ്രാർഥനയും കഴിഞ്ഞശേഷമാണ് പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിച്ചത്. അക്ഷര നഗരിയിൽ ജനലക്ഷങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയാണ് ഉമ്മൻചാണ്ടി തന്റെ സ്വന്തം പുതുപ്പള്ളിയിലെത്തിയത്. പ്രിയപ്പെട്ട തങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ കാണാന്‍ പതിനായിരക്കണക്കിന് ആളുകളാണ് പുതുപ്പള്ളി ജംങ്ഷനിലെത്തിയത്. സംസ്കാര ചടങ്ങിൽ‌ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കുന്നു. കർദിനാൾ മാർ ആലഞ്ചേരി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നുണ്ട്.

പൊരിവെയിലിലും അണമുറിയാത്ത ജനപ്രവഹമാണ് കോട്ടയം തിരുനക്കര മൈതാനിയിലേക്ക് ഒഴുകിയെത്തിയത്. മുദ്രാവാക്യം വിളികളുമായി പതിനായിരങ്ങൾ പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഇവിടേക്ക് എത്തി. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽനിന്ന് ആരംഭിച്ച്, 28 മണിക്കൂർ പിന്നിട്ടാണ് യാത്ര തിരുനക്കരയിൽ എത്തിയത്. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാർ, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം പതിനായിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. ഉമ്മൻചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരുടെ കടലായി അക്ഷരനഗരി മാറി.

Top