ഉമ്മന്‍ചാണ്ടി, ജീവിതം രാഷ്ട്രീയത്തിന് വേണ്ടി സ്വയം സമര്‍പ്പിച്ചു: പിണറായി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജീവചരിത്രം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. ഊണിനും ഉറക്കത്തിനും പ്രാധാന്യം കല്‍പ്പിക്കാത്ത നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. നിയമസഭയില്‍ സെപ്തംബര്‍ 17ന് 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് തന്റെ നിലപാട് പിണറായി തുറന്ന് പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയ എതിരാളിയായ പിണറായിയുടെ വാക്കുകള്‍ തന്നെയാണ് ഈ ഘട്ടത്തില്‍ ഏറെ ശ്രദ്ധേയമാകുന്നതും.

പൂര്‍ണ്ണരൂപം ചുവടെ :

ഉമ്മന്‍ചാണ്ടിക്ക് നിയമസഭയില്‍ നാളെ അഞ്ചു പതിറ്റാണ്ട് ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണദ്ദേഹം. 1970 മുതല്‍ എന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയില്‍ സജീവ സാന്നിധ്യമായി ഉമ്മന്‍ചാണ്ടിയുണ്ട്. നിയമസഭയില്‍ അഞ്ചു പതിറ്റാണ്ട് പൂര്‍ത്തിയാക്കുക. അതും ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ ആവര്‍ത്തിച്ച് തിരഞ്ഞെടുക്കപ്പെട്ട് സഭയിലെത്തുക. തിരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തില്‍പോലും പരാജയമെന്തെന്നത് അറിയാനിട വരാതിരിക്കുക. ഇതൊക്കെ ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ തന്നെ അത്യപൂര്‍വം പേര്‍ക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂര്‍വം നിയമസഭാ സാമാജികരുടെ നിരയിലാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം.

ഒരുപക്ഷേ, കെ.എം. മാണി മാത്രമായിരിക്കും നിയമസഭയിലെ ഈ അപൂര്‍വതയില്‍ ഉമ്മന്‍ചാണ്ടിയെ കടന്നുനില്‍ക്കുന്നത്. കെ.ആര്‍. ഗൗരിയമ്മ അടക്കം ഒന്നാം നിയമസഭ മുതല്‍ക്കേ സഭയിലുണ്ടായിരുന്നവരുണ്ട്. നിയമസഭാ സാമാജികത്വത്തിന്റെ സുദീര്‍ഘമായ ചരിത്രമുള്ളവരുണ്ട്. എന്നാല്‍, അവര്‍ക്കൊന്നും വിജയത്തിന്റേതു മാത്രമായ ചരിത്രം അവകാശപ്പെടാനില്ല. ആദ്യമായി ജയിച്ചതു മുതല്‍ എല്ലാ സഭകളിലും ഉണ്ടാവുക എന്ന ചരിത്രവും ആര്‍ക്കുമില്ല.

1970ല്‍ ഞാനും ഉമ്മന്‍ചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായത്. എന്നാല്‍, ഞാന്‍ മിക്കവാറും വര്‍ഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവര്‍ത്തന രംഗത്തായിരുന്നു. ഇടയ്‌ക്കൊക്കെ സഭയിലും. എന്നാല്‍ ഉമ്മന്‍ചാണ്ടി അന്ന് സത്യപ്രതിജ്ഞ ചെയ്തതു മുതല്‍ക്കിങ്ങോട്ട് എന്നും സഭാംഗമായിത്തന്നെ തുടര്‍ന്നു. പല കോണ്‍ഗ്രസ് നേതാക്കളും കെ. കരുണാകരനും എ.കെ. ആന്റണിയുമടക്കം പാര്‍ലമെന്റ് അംഗമായും മറ്റും പോയിട്ടുണ്ട്. എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് എന്നും പ്രിയങ്കരം നിയമസഭയായിരുന്നു. അദ്ദേഹം അത് വിട്ടുപോയതുമില്ല.

എഴുപതുകളുടെ തുടക്കം നിരവധി യുവാക്കള്‍ കേരള നിയമസഭയില്‍ എത്തി എന്ന പ്രത്യേകത കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. അവരില്‍ മറ്റൊരാള്‍ക്കും സാധ്യമാവാത്ത നേട്ടം ഉമ്മന്‍ചാണ്ടിക്കുണ്ടായി. മൂന്നുവട്ടം മന്ത്രിയായി. നാലാം വട്ടം മുഖ്യമന്ത്രിയായി. ധനം, ആഭ്യന്തരം, തൊഴില്‍ തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ അദ്ദേഹത്തിനു കൈകാര്യം ചെയ്യാന്‍ സാധിച്ചു. ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണദ്ദേഹം.

1970 മുതല്‍ എന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയില്‍ സജീവ സാന്നിധ്യമായി ഉമ്മന്‍ചാണ്ടിയുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അരനൂറ്റാണ്ടിലെ ചരിത്രത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ എന്നും ഉമ്മന്‍ചാണ്ടിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും മന്ത്രിസഭയുടെയും നേതൃനിര്‍ണയ കാര്യങ്ങളിലടക്കം നിര്‍ണായകമാം വിധം ഇടപെട്ടിട്ടുള്ള ഉമ്മന്‍ചാണ്ടി, കെ. കരുണാകരനും എ.കെ. ആന്റണിയും ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഘട്ടങ്ങളില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രധാനിയായി നിന്നു.

കെ.എസ്.യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും സംസ്ഥാന കോണ്‍ഗ്രസിന്റെ നേതൃനിരയിലെത്തിയ ഉമ്മന്‍ചാണ്ടി സംസ്ഥാനതല കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും അടിസ്ഥാനപരമായി പുതുപ്പള്ളിക്കാരനായിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കഠിനാധ്വാനവും സ്ഥിരോത്സാഹവും എന്നും ഉമ്മന്‍ചാണ്ടിയെ നയിച്ചു. ദേശീയ രാഷ്ട്രീയത്തില്‍ വലിയ ആഭിമുഖ്യം കാട്ടാതിരുന്ന ഉമ്മന്‍ചാണ്ടി സംസ്ഥാന കോണ്‍ഗ്രസിനുള്ളിലെ പല നിര്‍ണായക ഘട്ടങ്ങളിലും സ്വന്തമായ നിലപാടുകൊണ്ട് ശ്രദ്ധേയനായി.

ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കല്പിക്കാതെ ആരോഗ്യം പോലും നോക്കാതെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വ്യാപരിക്കുന്ന പ്രകൃതക്കാരനായി അദ്ദേഹം മാറി. ഉമ്മന്‍ചാണ്ടി നിയമസഭാ ജീവിതത്തിന്റെ അരനൂറ്റാണ്ട് ആഘോഷിക്കുന്ന വേളയില്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും ഞാന്‍ അര്‍പ്പിക്കുന്നു.

Top