ഓണക്കിറ്റ് വിതരണം സെപ്തംബര്‍ മൂന്നൂ വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം അടുത്ത മാസം മൂന്നു വരെ നീട്ടിയതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കുടുംബങ്ങള്‍ക്ക് കിറ്റ് കൈപ്പറ്റാന്‍ കഴിഞ്ഞില്ലെന്ന പരാതിയിലാണ് സമയം നീട്ടിയത്.

കിടപ്പ് രോഗികള്‍, കോവിഡ് ബാധിതര്‍ എന്നിവര്‍ക്ക് പ്രോക്‌സി സംവിധാനം ഉപയോഗപ്പെടുത്തി കിറ്റുകള്‍ കൈപ്പറ്റാവുന്നതാണെന്ന് മന്ത്രി അറിയിച്ചു. ചൊവ്വാഴ്ച അഞ്ച് മണിവരെ 85,99,221 കിറ്റുകള്‍ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്ത 10,174 കിറ്റുകള്‍ ഉള്‍പ്പെടെ 86,09,395 ഓണ കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുള്ള കിറ്റുകളുടെ വിതരണം പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ മുഖേനയുള്ള വാതില്‍പ്പടി വിതരണം വഴി എല്ലാ ജില്ലകളിലും നടന്നു വരുന്നു.

വിവിധ കാരണങ്ങളാല്‍ ഓണക്കിറ്റ് കൈപ്പറ്റാന്‍ കഴിയാത്ത കാര്‍ഡുടമകള്‍ സെപ്റ്റംബര്‍ മൂന്നിനകം കിറ്റുകള്‍ കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്‍ഡുടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ ബന്ധപ്പെട്ട ഡി.എസ്.ഒ/ ടി.എസ്.ഒ ഓഫീസുകളുമായി ബന്ധപ്പെടണമെന്നും ഇതിനുള്ള നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതായും മന്ത്രി അറിയിച്ചു.

Top