ബലോന്‍ ദ് ഓര്‍ 2023 ജേതാവിനെ അറിയുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

പാരിസ്: ബലോന്‍ ദ് ഓര്‍ 2023 ജേതാവിനെ അറിയുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കുക. 30 പേരടങ്ങുന്ന പട്ടികയാണെങ്കിലും പുരസ്‌കാരത്തിനായി പ്രധാന മത്സരം ലയണല്‍ മെസ്സിയും എര്‍ലിംഗ് ഹാളണ്ടും തമ്മിലാണ്. എട്ടാം തവണയും ബലോന്‍ ദ് ഓര്‍ ജേതാവാകാന്‍ ലയണല്‍ മെസ്സി ഒരുങ്ങിക്കഴിഞ്ഞു. യുവേഫയുടെ മികച്ച താരമായതിന് ശേഷം ബലോന്‍ ദ് ഓറും നേടാനാണ് എര്‍ലിംഗ് ഹാളണ്ടിന്റെ തയ്യാറെടുപ്പ്.

നോര്‍വെയില്‍ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക് എത്തിയ താരമാണ് എര്‍ലിംഗ് ഹാളണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം. 35 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകളാണ് ഹാളണ്ട് വലയിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ ആകെ 52 ഗോളുകള്‍ സിറ്റിക്കായി നേടി. ഇംഗ്ലീഷ് പ്രീമയര്‍ ലീഗ്, എഫ് എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നിവ സിറ്റി നേടുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ച താരം. ചരിത്രത്തില്‍ ആദ്യമായി സിറ്റിയുടെ ട്രബിള്‍ നേട്ടത്തില്‍ ഹാളണ്ടിന്റെ പേരും സുവര്‍ണ ലിപികളാല്‍ കൊത്തിവെയ്ക്കപ്പെടും. ഒരു പ്രതിരോധ താരമായാണ് ഹാളണ്ട് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എത്തിയത്. പെപ് ഗ്വാര്‍ഡിയോള എന്ന പരിശീലകന്‍ ഹാളണ്ടിലെ പ്രതിഭയെ മധ്യ നിരയിലേക്ക് മാറ്റി. പിന്നീട് സിറ്റി ജഴ്‌സില്‍ ചരിത്രം തിരുത്തി എഴുതുന്ന തിരക്കിലായിരുന്നു ഹാളണ്ട്.

അര്‍ജന്റീനയെ ലോക ചാമ്പ്യനാക്കിയതും രണ്ടാം തവണയും പിഎസ്ജിയെ ലീഗ് 1 ജേതാക്കളാക്കിയതുമാണ് മെസ്സിയെ പുരസ്‌കാര പട്ടികയിലെത്തിച്ചത്. ചാമ്പ്യന്‍സ് ലീഗിലും ലീഗ് 1 ലുമായി 39 മത്സരങ്ങളില്‍ നിന്ന് മെസ്സി 40 ഗോളുകള്‍ നേടിയിരുന്നു. ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ മെസ്സി 1000 മത്സരങ്ങളെന്ന നാഴികകല്ല് പിന്നിട്ടു. നിലവിലെ ചാമ്പ്യനായിരുന്ന ഫ്രാന്‍സിനെ തോല്‍പ്പിച്ച് ലോക കിരീടം സ്വന്തമാക്കാനും മെസ്സി നായകനായ അര്‍ജന്റീനയ്ക്ക് കഴിഞ്ഞു.വനിതകളുടെ പട്ടികയില്‍ യുവേഫ ജേതാവ് ഐറ്റാന ബോണ്‍മതി ഇടം നേടി. ബാഴ്‌സലോണയ്ക്ക് വേണ്ടിയും ലോകകപ്പില്‍ സ്‌പെയ്‌നിന് വേണ്ടിയും നടത്തിയ മികച്ച പ്രകടനമാണ് ബോണ്‍മതിയ്ക്ക് ഗുണമായത്. ജര്‍മ്മന്‍ താരം അലക്‌സാണ്ട്ര പോപ്പാണ് പട്ടികയില്‍ ഇടം നേടിയ മറ്റൊരു താരം.

 

Top